ഉച്ചസമയത്തെ ജോലി വിലക്ക് സമാപിച്ചു; ബഹ്‌റൈനിൽ തൊഴിലുടമകളുടെ സഹകരണം 99.98 ശതമാനം
പ്രദീപ് പുറവങ്കര
മനാമ: വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്ത് ഏർപ്പെടുത്തിയിരുന്ന ജോലി വിലക്ക് അവസാനിച്ചപ്പോൾ രാജ്യത്ത് 99.98 ശതമാനം സ്ഥാപനങ്ങളും നിയമം കൃത്യമായി പാലിച്ചതായി ലേബർ, ലീഗൽ അഫയേഴ്‌സ് മന്ത്രി യൂസഫ് ഖലഫ് അറിയിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിന്ന നിരോധന കാലയളവിൽ മന്ത്രാലയം നടത്തിയ 30,246 പരിശോധനകളിൽ ആകെ ആറ് കമ്പനികൾ മാത്രമാണ് നിയമലംഘനം നടത്തിയത്. ഈ കമ്പനികളിലെ 17 തൊഴിലാളികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തി.
കഴിഞ്ഞ വർഷത്തെ 99.97 ശതമാനത്തിൽ നിന്ന് ഇത്തവണ നിയമപാലനം കൂടുതൽ മെച്ചപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിലും തൊഴിൽ അധിഷ്ഠിത ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ബഹ്‌റൈൻ പുലർത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ മികച്ച നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് വിലക്കുണ്ടായിരുന്നത്. സൂര്യാഘാതം, കഠിനമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, അപകടങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ ഈ നിയമം നിർണായക പങ്കുവഹിക്കുന്നു.
നിയമം ലംഘിച്ച ആറ് സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം വരെ തടവും 500 മുതൽ 1,000 ബഹ്‌റൈനി ദിനാർ വരെ പിഴയും ലഭിച്ചേക്കാം. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം തുടർന്നും പരിശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
aa

