ബിനോയ്ക്കെതിരെ കൂടുതൽ തെളിവുകൾ നൽകാനൊരുങ്ങി യുവതി
ഓഷിവാര: പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് വരാനിക്കെയാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ കുടുംബം നീക്കം നടത്തുന്നത്. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വ്യക്തമാക്കി.
മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി അവധി ആയതിനാൽ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.
ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. കസ്റ്റഡിയിലെടുക്കാൻ മുംബൈ പോലീസ് കേരളത്തിലെത്തിയപ്പോൾ ബിനോയ് ഒളിവിൽ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ തന്നെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പോലീസിന്‍റെ നീക്കം.

