ആമിയുടെ പ്രദർശനാനുമതി തടയില്ല: ഹൈക്കോടതി
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമൽ സംവിധാനം ചെയ്ത ആമി പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ.പി രാമചന്ദ്രനാണ് ഹർജി കോടതിയിൽ സമർപ്പിച്ചത്. ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സെൻസർ ബോർഡിന് അധികാരമുണ്ട്. അതിനാൽ സിനിമ തടയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചിത്രത്തിന്‍റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും രംഗങ്ങൾ ചിത്രത്തിലുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ പല യഥാർത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ പേരിൽ യഥാർത്ഥ വസ്തുക്കൾ മാറ്റുന്നത് ശരിയല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.



