ആണവ കരാറിൽ ഇനി ഒരു ചർച്ചക്കും സന്നദ്ധമല്ലെന്ന് ഇറാൻ പ്രസിഡണ്ട്
ടെഹ്റാൻ : ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലുമായി ഒപ്പുവെച്ച ആണവ കരാറിൽ ഇനി ഒരു ചർച്ചക്കും സന്നദ്ധമല്ലെന്ന് ഇറാൻ വ്യക്തമാക്കി. മുപ്പത് മാസത്തോളം ചർച്ച ചെയ്തതിനു ശേഷം ഒപ്പുവെച്ച കരാറിൽ ഇനിയൊരു ചർച്ച നടത്തുന്നത് നിരർത്ഥകമാണെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പറഞ്ഞു. കരാറിനെതിരെ അമേരിക്കൻ പ്രസിഡണ്ട് സമീപകാലത്ത് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ പ്രതികരണം അറിയിച്ചത്.
ഇറാനുമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും 2015ൽ ഒപ്പുവെച്ച ആണവ കരാറാണ് സംയുക്ത സമഗ്ര കർമ പദ്ധതി. ഇതുപ്രകാരം ഇറാൻ അവരുടെ ആണവായുധ പദ്ധതി നിർത്തലാക്കുകയും പകരം ഇറാനെതിരെയുള്ള സാന്പത്തിക ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു. കരാർ രൂപീകരിക്കപ്പെടുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു അമേരിക്കൻ പ്രസിഡണ്ട്.
ശേഷം അധികാരത്തിലെത്തിയ ട്രംപ് കരാറിനെതിരെ ഒന്നിലധികം തവണ രംഗത്ത് വന്നിരുന്നു. ഇറാൻ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി നിലപാട് വ്യക്തമാക്കിയത്.
അതേസമയം സിറിയിയിലെ അഫ്റിനിൽ തുർക്കി നടത്തുന്ന സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു. തുർക്കിയുമായി ഇറാന് നല്ല ബന്ധമാണുള്ളതെന്നും എന്നാൽ മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



