വ്യക്തിഗത ആസ്തിയിൽ നിന്ന് 200 ബില്യൺ ഡോളർ നഷ്ടപ്പെടുത്തി റെക്കോർഡിട്ട് ഇലോൺ മസ്‌ക്
തന്റെ വ്യക്തിഗത ആസ്തിയിൽ നിന്ന് 200 ബില്യൺ ഡോളർ(ഏകദേശം 16550010000000 രൂപ) നഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്‌കിന്റെ 2021 നവംബറിലെ 340 കോടി ആസ്തി ഒറ്റയടിക്ക് ചുരുങ്ങി 137 ബില്യണ്‍ ഡോളറായി ചുരുങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ടെസ്ല ഓഹരികളിൽ 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിവില ഇടിവ് ഉൾപ്പെടെയുള്ള കടുത്ത ആഘാതങ്ങളാണ് മസ്‌കിന്റെ വ്യക്തിഗത സമ്പത്ത് ഈ വിധം ഇടിയാൻ കാരണമായത്. ട്വിറ്റർ ഡീലിനായി ടെസ്ല ഓഹരികൾ വ്യാപകമായി വിറ്റഴിച്ചതും മസ്‌കിന് തിരിച്ചടിയായി. ആകെ 69 ശതമാനത്തിലധികം ഇടിവാണ് ടെസ്ല ഓഹരികൾ നേരിടുന്നത്.
ട്വിറ്ററിന്റെ 44 ബിൽയണ്‍ ഡീൽ സാക്ഷാത്കരിക്കുന്നതിനായി 23 ബില്യണിന്റെ ടെസ്ല ഓഹരികളാണ് മസ്‌ക് വിറ്റത്. ഇത് പിന്നീട് ഓഹരി വിലയിടിവിലേക്ക് നയിക്കുകയായിരുന്നു. 2030 ഓടെ ടെസ്ല പ്രതിവർഷം 20 ദശലക്ഷം കാറുകൾ വിൽക്കുമെന്ന മസ്‌കിന്റെ വാഗ്ദാനങ്ങൾ നിക്ഷേപകർ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ ഇടിവ്. ആഗോള ആധിപത്യത്തെക്കുറിച്ചുള്ള ആ സ്വപ്നമാണ് ടെസ്ലയുടെ 1 ട്രിൽയണ്‍ ഡോളർ മൂല്യനിർണ്ണയത്തെ ന്യായീകരിച്ചിരുന്നത്. എന്നാൽ ടെസ്ലയുടെ നിലവിലെ മൂല്യം ഇതിന്റെ പകുതി മാത്രമായി ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്വിറ്റർ പോളിലെ പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ടെസ്ല ഓഹരി വിലയെ നിർണായകമായി സ്വാധീനിച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള മാധ്യമങ്ങൾ മസ്‌ക് കാലം അവസാനിക്കുന്നുവോ എന്ന് ചർച്ചകൾ ആരംഭിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത്.
ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും മേഖലയിലെ പ്രശ്‌നങ്ങൾ കൂടാതെ ഇലക്ട്രിക് കാർ രംഗത്ത് മത്സരം കൂടിയതും ടെസ്ലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ട്വിറ്ററിന്റെ കൊട്ടിഘോഷിച്ചുള്ള ഏറ്റെടുക്കലും തുടർന്നുള്ള പ്രശ്‌നങ്ങളിലുമെല്ലാം മസ്‌കിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതോടെ ടെസ്ല ഉപഭോക്താക്കളും നിക്ഷേപകരും കൂടുതൽ അതൃപ്തരാകുകയുമായിരുന്നു.
dyr5yry