സംസ്ഥാന ബജറ്റിനെ വിലയിരുത്തി അസോസിയേഷനുകൾ

സംസ്ഥാന ബജറ്റ് ഭരണ പരാജയം തുറന്ന് കാണിക്കുന്നത് : ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതെ, അതിന് വേണ്ടി ഒരു രൂപ പോലും ചിലവാക്കാതെ വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ മണ്ടന്മാരാക്കുന്ന രീതിയാണ് പിണറായി സർക്കാർ തുടരുന്നത്. കഴിഞ്ഞ രണ്ട് ബജറ്റുകളിലും പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. പ്രവാസികളെ മുൻ ബജറ്റുകളിൽ പോലെ ഇതിലും അവഗണിച്ചു. പ്രവാസികളിൽ നിന്ന് പിരിക്കുന്നതിനെ കുറിച്ച് മാത്രമേ ധനമന്ത്രി സംസാരിക്കുന്നുള്ളൂ, കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്ത് ചെയ്യുവാൻ സാധിക്കുമെന്ന് ആലോചിക്കുന്നില്ല. എല്ലാ മേഖലയിലും പൂർണ്ണ പരാജയമായ സർക്കാർ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുവാൻ ശ്രമിക്കുകയാണെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ കൊടുക്കുവാൻ സാധിക്കാത്ത സർക്കാർ കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്പോൾ അതിനുള്ള ഫണ്ട് എങ്ങനെ സമാഹരിക്കും എന്ന കാര്യത്തിൽ മുങ്ങി തപ്പുകയാണ്. സർക്കാർ അധികാരത്തിൽ കയറിയ അന്ന് മുതൽ കിംഫി എന്ന ഊതി വീർപ്പിച്ച ബലൂൺ കാണിച്ച് ജനങ്ങളെ പറ്റിക്കുന്നു. പെൻഷൻ നൽകുവാൻ പണമില്ലാത്ത സർക്കാർ എ.കെ.ജിയിടെ പ്രതിമ നിർമ്മിക്കാൻ 10 കോടി അനുവദിച്ചത് വിരോധാഭാസം ആണ്. വിഭൂതിയിൽ നിന്നും ആപ്പിളും ഓറഞ്ചും സൃഷ്ടിക്കുന്ന മാന്ത്രികന്റെ ചേഷ്ടകളും പെരുമാറ്റങ്ങളുമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റ് പ്രവാസികളെയും കേരളത്തെയും നിരാശപ്പെടുത്തി : ഐ.എം.സി.സി
മനാമ : ബി.ജെ.പി ഗവൺമെന്റിന്റെ വാർഷിക ബജറ്റിൽ പ്രവാസി സമൂഹത്തോടും കേരള സംസ്ഥാനത്തോടും വലിയ വിവേചനമാണ് കാണിച്ചതെന്ന് ഐ.എം.സി.സി ബഹ്‌റൈൻ സെൻട്രൽ കമ്മറ്റി യോഗം ആരോപിച്ചു. ഗൾഫ് മേഖലകളിൽ വ്യാപകമായി നടക്കുന്ന സ്വദേശിവൽക്കരണം മൂലമായി ലക്ഷകണക്കിന് ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത് എന്ന ഭീതിതമായ അവസ്ഥ പോലും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന സർക്കാരിന് കാണാൻ കഴിയാത്തത് അങ്ങേയറ്റം പ്രധിഷേധാർഹമാണ് എന്നും യോഗം വിലയിരുത്തി.
പാസ്പോർട്ട് നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി നടന്നത് പോലെ ഈ വിഷയത്തിലും പ്രവാസികൾ ഒന്നിച്ചു നിന്ന് നേരിടാൻ തയ്യാറാവണമെന്നും ഐ.എം.സി.സി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ജലീൽ ഹാജി വെളിയംകോട് അദ്ധ്യക്ഷത വഹിച്ചു. ഖാസിം മലമ്മൽ, സിറാജ് വടകര, നിസാർ അഴിയൂർ, ഖാദർ ആലംപാടി, ഹാഫിസ് തൈക്കണ്ടി, ഷഹനാസ് നന്തി, റിഷാദ് ചെങ്കള, സുബൈർ വി.പി, നൗഫൽ അത്തോളി അഷ്‌റഫ് വെളിയംകോട്, ജാഫർ നെല്ലിക്കാട്, ശുകൂർ പാലോളി എന്നിവർ സംസാരിച്ചു. പുളിക്കൽ മൊയ്ദ്ദീൻ കുട്ടി സ്വാഗതവും ഇസ്സുദ്ദീൻ പി.വി നന്ദിയും പറഞ്ഞു.