നാഷണൽ ആംബുലൻസ് സെന്റർ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം
മനാമ : പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷനായ കാബിനറ്റ്, ഇന്നലെ നാഷണൽ ആംബുലൻസ് സെന്റർ പദ്ധതിക്ക് അംഗീകാരം നൽകി. ആംബുലൻസ് സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുക.
നാഷണൽ ആംബുലൻസ് സെന്റർ സ്ഥാപിക്കുന്നതിനായുള്ള കരട് രേഖ, അതിന്റെ ലക്ഷ്യങ്ങളും ചുമതലകളും റഫറൻസും സംഘടനാപരമായ ഘടനയും ഫണ്ടിംഗും കാബിനറ്റ് അംഗീകരിച്ചുവെന്ന് കാബിനറ്റ് സെക്രട്ടറി ജനറൽ ഡോ. യാസർ അൽ നാസർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
നാല് ഗവർണറേറ്റുകളെയും ഉൾക്കൊള്ളുന്ന ഏകീകൃത ആംബുലൻസ് സർവീസ് ആയിരിക്കും നാഷണൽ ആംബുലൻസ് സെന്റർ. പദ്ധതിയെ നിയന്ത്രിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്, മന്ത്രാലയം ബഹ്റൈനിലെ എല്ലാ അടിയന്തര കോളുകളും സ്വീകരിക്കുന്നതാണ്. സൽമാനിയ മെഡിക്കൽ കോംപ്ളക്സിലും മറ്റ് ആശുപത്രികളിലും നിലവിലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.




