ബഹ്‌റൈനിലെ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഇന്ത്യൻ വ്യവസായികൾക്ക് താൽപ്പര്യം
മനാമ: ബഹ്‌റൈനിലെ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഇന്ത്യൻ വ്യവസായികൾക്ക് താൽപ്പര്യം. ബഹ്‌റൈനിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ഇന്ത്യക്കാരാണ് നിക്ഷേപമിറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ബഹ്‌റൈനിൽ തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന വെയ്സ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഈ വർഷാവസാനം ഇത് കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും വി.എ ടെക് വാബാഗ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ രാജീവ് മിത്തൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിനംപ്രതി 40,000 ക്യുബിക് മീറ്റർ ശേഷിയുള്ള പ്ലാന്റ് ബഹ്‌റൈനിലെ ഭവന നിർമ്മാണവകുപ്പിന് വേണ്ടി അൽ മദീന ഷമാലിയ എന്ന വില്ലേജിലാണ് പൂർത്തിയാകുന്നത്. 35 ദശലക്ഷം ദിനാർ ചിലവിൽ നിർമ്മിക്കുന്ന ഈ പ്ലാന്റിൽ ഏഴ് ബഹ്‌റൈനി സബ് കോൺട്രാക്ടർമാരാണ് പ്രവർത്തിക്കുന്നത്. ബഹ്‌റൈനിൽ ഇത് കൂടാതെ ആറ് പദ്ധതികൾക്ക് കൂടി ടെണ്ടർ നൽകിയിരിക്കുകയാണെന്നും രാജിവ് മിത്തൽ വെളിപ്പെടുത്തി. മിഡിലീസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളുൾപ്പെടെ 20 രാജ്യങ്ങളിലായി തങ്ങൾ നിക്ഷേപമിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിലെ വിദേശ നിക്ഷേപകരിൽ വലിയ പങ്കും ഇന്ത്യക്കാരാണെന്ന് വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സയ്ദ് ബിൻ റാഷിദ് അൽ സയാനി ഈയിടെ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ എം.പിമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 968 ഇന്ത്യൻ നിക്ഷേപകരാണ് ബഹ്‌റൈനിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം നിക്ഷേപകരുള്ള അഞ്ച് രാജ്യങ്ങളിൽ ഈജിപ്ത്, ജോർദാൻ, ചൈന, ബ്രിട്ടൻ എന്നിവയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള മറ്റ് രാജ്യങ്ങൾ. 1.7 മില്യൺ ബഹ്‌റൈൻ ദിനറാണ് ഇന്ത്യക്കാർ ബഹ്‌റൈനിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ ആകെ വിദേശനിക്ഷേപത്തിന്റെ 50 ശതമാനം വരുമെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് വിദേശനിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ 73ാം സ്ഥാനമാണ് ഈ വർഷം ബഹ്‌റൈന് ലഭിച്ചിരിക്കുന്നത്. രാജ്യത്ത് സ്വദേശികളുടെ നിക്ഷേപം 22.5 മില്യൺ ദിനാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിക്ഷേപ സൗഹൃദരാജ്യമായ ബഹ്‌റൈൻ ഗൾഫിലെ പ്രധാന ഫിനാൻഷ്യൽ ഹബ്ബ് എന്ന രീതിയിലാണ് അറിയുന്നത്. അലൂമിനിയം, പെട്രോ−കെമിക്കൽ, ഐ.ടി തുടങ്ങി നിരവധി മേഖലകളിലാണ് രാജ്യത്ത് നിക്ഷേപസാദ്ധ്യതകളുള്ളത്. ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേയ്ക്കുള്ള കയറ്റുമതിയിലും നാൾക്കുനാൾ വർദ്ധനയാണുള്ളത്. കെമിക്കലുകൾ, റെയർ എർത്ത്, ബോയിലർ, വിവിധതരം മെഷീനറികൾ, വസ്ത്രങ്ങൾ, ഇലക്ടിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2004 മുതൽ ജി.സി.സി −ഇന്ത്യാ ഫോറം സംഘടിപ്പിച്ചു വരുന്നു.

