പോലീസ് മാത്രം വിചാരിച്ചാൽ 'തൂഫാൻ' നടക്കില്ല; ഗുണ്ടകളെന്ന് കരുതി മാറ്റിനിർത്തരുതെന്ന് സുഹൈൽ ഷാജഹാൻ
ഷീബ വിജയൻ
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ. സുധാകരൻ എംപി വിളിച്ച യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി യോഗത്തിന്റെ സംഘാടകർ രംഗത്തെത്തി. എംപിയെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നാണ് സംഘാടകനും എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയുമായ സുഹൈൽ ഷാജഹാൻ വ്യക്തമാക്കുന്നത്. മുമ്പ് ഗുണ്ടകൾ ആണെന്ന് കരുതി ആരെയും മാറ്റി നിർത്തരുതെന്നാണ് സുഹൈൽ പറയുന്നത്. ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കൾ സുധാകരൻ എംപി കൊച്ചിയിലുണ്ടെന്നറിഞ്ഞ് കാണാൻ വന്നത്. 20 പേരുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വന്നപ്പോൾ നൂറോളം പേരുണ്ടായിരുന്നു.
വന്നവരെല്ലാം ഗുണ്ടകളും പ്രതികളുമൊന്നുമല്ലെന്നും, മാന്യമായി അഞ്ചു നേരം നിസ്കരിക്കുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഏതൊക്കെ കേസ്, ഗുണ്ട ആക്ട്, വെടിവയ്പ്പ് കേസ് എന്ന് പറഞ്ഞാലും തങ്ങളുടെ കൂടെ വന്നവരെ ചേർത്തുപിടിക്കുമെന്നും കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ളവരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്കും തൂഫാനുമായി സഹകരിച്ച് പ്രവർത്തിച്ച് നാടിനെ ലഹരിമുക്തമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെ യുവാക്കൾ വരുമ്പോൾ കേസുണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്താനാവില്ല. പോലീസിന്റെ സഹായം കൊണ്ട് മാത്രം എല്ലാം ക്ലീൻ ആക്കാൻ പറ്റില്ലെന്നും വീട്ടമ്മമാരും വിദ്യാർത്ഥികളും സോഷ്യൽ വർക്കർമാരും നാട്ടുകാരും കൈകാര്യം ചെയ്യാൻ അറിയുന്നവരുമെല്ലാം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് മാത്രം വിചാരിച്ചാൽ തൂഫാനും തണ്ടറും ഒന്നും നടപ്പാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്ന് സുഹൈൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അതേസമയം, ഈ യോഗം വിളിച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.
dsfdsdfsdsf

