സാമ്പത്തിക തട്ടിപ്പ് : ബഹ്റൈൻ ജാഫരി എൻഡോവ്‌മെന്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയുള്ള വിചാരണ തുടങ്ങി
പ്രദീപ് പുറവങ്കര
മനാമ: ജാഫരി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റിലെ മുൻ ഉദ്യോഗസ്ഥൻ പ്രതിയായ വൻ സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു.
2022-നും 2025-നും ഇടയിലുള്ള കാലയളവിൽ ചാരിറ്റി സഹായ വിതരണ നടപടികളിൽ തിരിമറി നടത്തിയും വ്യാജരേഖകൾ ഉണ്ടാക്കിയും 4,83,000 ബഹ്‌റൈൻ ദിനാറിലധികം പ്രതി വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റി തട്ടിയെടുത്തതായാണ് ആരോപണം. ഇതിന് പുറമെ, വ്യാജ വിവാഹ വാഗ്ദാനങ്ങൾ നൽകിയും സാമ്പത്തികമായ വഞ്ചനയിലൂടെയും നിർധനരായ വ്യക്തികളെ ഇയാൾ ചൂഷണം ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.
വിവിധ ആസ്തികൾ വാങ്ങിക്കൂട്ടിയും, വായ്പകൾ തിരിച്ചടച്ചും, മൂന്നാം കക്ഷികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചും ഇയാൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ നിയന്ത്രണത്തിൽ 937 ചാരിറ്റി സഹായ അപേക്ഷകൾ പ്രോസസ്സ് ചെയ്തതായി ഐ.ടി വിഭാഗത്തിന്റെ രേഖകളും വ്യക്തമാക്കുന്നു.
ധനകാര്യ ഉദ്യോഗസ്ഥർ, ഓഡിറ്റർമാർ, അന്വേഷണ ഉദ്യോഗസ്ഥർ, തട്ടിപ്പിനിരയായ വ്യക്തികൾ എന്നിവരിൽ നിന്നുള്ള സാക്ഷിമൊഴികൾ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കോടതി തുടർവാദങ്ങൾ കേൾക്കുന്നത് തുടരുകയാണ്.
sdfsd

