നായ്ക്കുട്ടികളെ മലയാളി മൃഗസ്നേഹി ഏറ്റെടുത്തു
മനാമ : ചൂടുകാലത്ത് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തന്റെ മുറിയിൽ എട്ട് നായകുട്ടികളെ താമസിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാൾ സ്വദേശി ഇന്ദ്ര ഇപ്പോൾ ആശ്വാസത്തിലാണ്. ഫോർ പി.എം ന്യൂസിൽ വന്ന വാർത്ത കണ്ടതിന് ശേഷം അങ്കമാലി സ്വദേശിയായ ജോജൻ ജോൺ ഇന്നലെ ഇന്ദ്രറിന്റെ മുറിയിലെത്തി ഈ നായക്കുട്ടികളെ വളർത്താനായി ഏറ്റുവാങ്ങി. തന്റെ കിടപ്പുമുറിയിൽ അവയെ ഉൾക്കൊള്ളാൻ സാധിക്കാതെ വന്നതോടെയാണ് അദ്ദേഹം നായ്ക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താൽപ്പര്യമുള്ളവരെ തേടുന്ന വാർത്ത ഫോർ പി.എമ്മിലൂടെ പുറത്തെത്തിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഇവിടെയുള്ള പെൺ നായക്ക് ഇദ്ദേഹം ആഹാരം നൽകി വന്നിരുന്നു. ഒരു മാസം മുന്പാണ് ഈ പെൺ നായ എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ചൂടുകാലമായതിനാൽ അവയുടെ ബുദ്ധിമുട്ടുകൾ കണ്ടിട്ടാണ് ഇന്ദ്ര തന്റെ മുറിയിലേയ്ക്ക് അവയെ മാറ്റിയത്. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കെ.എൻ.ആർ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ജോജൻ ജോൺ ഫോർ പി.എമ്മുമായി ബന്ധപ്പെടുകയും ഇന്ദ്രയുടെ ടെലിഫോൺ നന്പർ വാങ്ങുകയുമായിരുന്നു. തുടർന്നാണ് അവയെ അവിടെ ചെന്ന് ഏറ്റെടുത്തത്. സമാന മനസ്കരായ ആരെങ്കിലുമുണ്ടെങ്കിൽ നായ്ക്കുട്ടികളിൽ കുറച്ചെണ്ണത്തെ നൽകുന്നതിൽ സന്തോഷമേയുള്ളുവെന്ന് ജോൺ പറഞ്ഞു.

