ആഡംബര കാറുകൾക്ക് പ്രിയം കുറയുന്നു : പൊതുഗതാഗത സേവനങ്ങൾക്ക് പിന്നാലെ ജനം
മനാമ : വിപണിയിലെ സാന്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നത് കാരണം രാജ്യത്ത് പുതിയ കാറുകൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പ്രത്യേകിച്ച് ആഡംബര കാറുകളുടെ വിഭാഗത്തെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്. പ്രവാസികളായ ഇന്ത്യക്കാരിൽ പ്രത്യേകിച്ച് മലയാളികളിൽ വലിയൊരു വിഭാഗം പേർ മുന്പ് വലിയ എസ്.യു.വികളോ, കാറുകളോ സ്വന്തമായി വാങ്ങുന്നവരായിരുന്നു. എന്നാൽ ഇന്ന് പലരും ഒന്നുകിൽ യൂസ്ഡ് കാറുകളോ, വാടകയ്ക്ക് ലഭിക്കുന്ന കാറുകളോ ആണ് ഉപയോഗിക്കുന്നത്. മുന്പ് പെട്രോൾ വിലയെ പറ്റി കാർ ഉപയോഗിക്കുന്നവർ ചിന്തിക്കാറില്ലായിരുന്നു. എന്നാൽ ഇന്ധന വിലയിലും ചെറിയ മാറ്റം വന്നതിനോടൊപ്പം നിലവിലെ സാന്പത്തിക സ്ഥിതിയിൽ മുന്പോട്ട് പോകാൻ സാധിക്കാത്തത് കാരണം കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെ തഴയുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഒരു വീട്ടിൽ തന്നെ രണ്ടിലധികം വാഹനം ഉപയോഗിക്കുന്ന രീതികളും മാറി തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളുടെ വിപണി ഇടിയുന്നതിന്റെ മറ്റൊരു കാരണം രാജ്യത്തിന്റെ ഹൃദയ ഭാഗമായ മനാമയിൽ മിക്ക സമയങ്ങളിലും പാർക്കിംഗ് ബുദ്ധിമുട്ടുകൾ നേരിടുന്നതാണ്. ഇനി അഥവാ പാർക്കിംഗ് ലഭിക്കുകയാണെങ്കിൽ തന്നെ സൗജന്യമായി ഈ സേവനം പഴയത് പോലെ ലഭ്യമല്ല. 100 ഫിൽസ് മുതൽ ഇതിനായി ചിലവഴിക്കേണ്ടി വരുമെന്നതും സ്വന്തമായി ഒരു വാഹനം വേണ്ട എന്ന ചിന്തയിലേയ്ക്ക് പലരെയും എത്തിക്കുന്നുണ്ട്. ആഡംബര വാഹനങ്ങളുടെ സ്പെയർ പാർട്സുകളിൽ ഉണ്ടായിരിക്കുന്ന വില വർദ്ധനവും, അതുപോലെ തന്നെ ഒരിക്കൽ സർവ്വീസ് ചെയ്യുന്പോൾ നൽകേണ്ടി വരുന്ന ഭീമമായ തുകയുമൊക്കെ ഉപഭോക്താക്കളെ മാറി ചിന്തിപ്പിക്കുന്നതിന്റെ കാരണങ്ങളാണ്. ചൈനീസ് കാറുകൾ പലതും വിലകുറച്ച് വിപണിയിൽ വന്നിട്ടുണ്ടെങ്കിലും മിക്ക കാറുകളും ഉപയോഗിച്ച് ഒരു വർഷമെത്തുന്പോഴേയ്ക്കും തീരെ ഉപയോഗ ശൂന്യമാകുന്ന അവസ്ഥയുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു. കൂടാതെ റീ സെയിൽ വിപണിയിലും ഇത്തരം കാറുകൾക്ക് തീരെ വില ലഭിക്കുന്നില്ല.
രാജ്യത്ത് പൊതുഗതാഗതസൗകര്യങ്ങൾ വർദ്ധിച്ചതും ഏറെ പേരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. വളരെ ചെറിയ ചിലവിൽ രാജ്യത്ത് എവിടെയും എത്താൻ സാധിക്കുന്നതും, ബസുകളിൽ ഡിജിറ്റൽ സൗകര്യങ്ങളടക്കം ലഭിക്കുന്നതും കാരണം നിരവധി പേരാണ് ഇപ്പോൾ ഇങ്ങിനെ യാത്ര ചെയ്യുന്നത്. 2015 ഫെബ്രവരി മുതൽക്കാണ് പൊതുഗതാഗത സംവിധാനങ്ങളിൽ അടിസ്ഥാനപരമായ നവീകരണം കൊണ്ടു വന്നത്. നേരത്തേ ബസ് സർവ്‍വീസ് ഇല്ലാതിരുന്ന പലയിടങ്ങളിലും ഇപ്പോൾ ഈ സേവനം ആരംഭിച്ചിട്ടുണ്ട്. 250 ഫിൽസ് മിനിമം യാത്രാകൂലിയായി നൽകിയും ഒരു ദിവസം നിരവധി തവണ ഉപയോഗിക്കാവുന്ന 600 ഫിൽസിന്റെ കാർഡും, 14 ദിനാറിനുള്ള 28 ദിവസത്തെ പാസും ഈ രംഗത്ത് വിപ്ലവാത്മകമായ പുരോഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്.
ഏറ്റവും വരുമാനം കുറഞ്ഞവർക്ക് പോലും താങ്ങാൻ കഴിയുന്ന തരത്തിലാണ് ഈ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 28 റൂട്ടുകളിലാണ് ഇപ്പോൾ ബസുകൾ സർവ്വീസ് നടത്തുന്നത്. പലയിടങ്ങളിലും ബസ് ഷെൽട്ടർ ആധുനികമായ രീതിയിൽ നവീകരിച്ചു വരുന്നതും ഈ സേവനം കൂടുതൽ പേർ ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ബഹ്റൈൻ പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ കന്പനി അധികൃതർ ഇപ്പോൾ ഉള്ളത്.

