മലയാളി യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്തു
മനാമ : തലസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് 36കാരിയുടെ സ്വർണമാല മോഷ്ടാവ് പൊട്ടിച്ചെടുത്തു. മനാമയിലെ ഷിഫ അൽ ജസീറ ആശുപത്രിക്ക് സമീപം താമസിക്കുന്ന വടകര സ്വദേശിയായ സിന്ധുവിന് നേരെയായിരുന്നു ഈ അക്രമം നടന്നത്. മനാമയിലെ ജവാദ് ഹൗസ് ലൈനിൽ സുഹൃത്തിനൊപ്പം ഇവർ നടക്കുന്പോഴാണ് സംഭവം. സംഭവ സമയത്ത് യുവതിയോടൊപ്പം യുവതിയുടെ മകനും സുഹൃത്തും അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാനായി കടയിൽ കയറാനൊരുങ്ങുന്നതിനിടയിൽ ഒരാൾ മാല പൊട്ടിച്ച് ഓടുകയായിരുന്നുവെന്ന് സിന്ധുവിന്റെ ഭർത്താവ് മനോജ് പറഞ്ഞു. മാല പൊട്ടിച്ച് ഒരാൾ ഓടിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 28ന് ഇതേ സ്ഥലത്തുവച്ച് വേൾഡ് ജ്വല്ലറി ഉടമയായ രജനികാന്ത് ഫിചാദിയയെ ആക്രമിച്ച് 13,000 ബഹ്റൈൻ ദിനാർ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ജവാദ് ഹൗസിന് എതിർവശത്ത് മകന്റെ ജ്വല്ലറിക്ക് മുന്നിൽ കാത്തുനിൽക്കുന്പോഴാണ് ഫിചാദിയയെ നാലംഗ സംഘം ആക്രമിച്ച് ആഭരണങ്ങൾ തട്ടിയെടുത്തത്.

