പ്ലസ് വൺ സീറ്റ് വർദ്ധന ആവശ്യപ്പെട്ട് നടത്തിയ പ്രകടനം ആക്രമണത്തിൽ കലാശിച്ചു
മലപ്പുറം : പ്ലസ് വൺ സീറ്റ് വർദ്ധന ആവശ്യപ്പെട്ട് എം.എസ്.എഫ്. ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനെത്തുടർന്ന് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ആക്രമണത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ 11−നായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ സമരക്കാർ പോലീസിനുനേരേ കല്ലെറിഞ്ഞതോടെ പോലീസ് തിരിച്ചും കല്ലേറ് തുടങ്ങി. പിന്നെ അരമണിക്കൂറോളം ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും തുടർന്നു.
പ്രവർത്തകരും പൊതുജനങ്ങളും ചിതറിയോടി. സമീപത്തെ കടകളിലേക്ക് ആളുകൾ ഓടിയതോടെ ഷട്ടറിട്ടു. അതിനിടെ കളക്ടറേറ്റിലെത്തിയ പൊതുജനങ്ങളും വലഞ്ഞു. മാർച്ചിൽ പ്രസംഗിക്കാനെത്തിയ എം.എൽ.എമാരായ പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ തുടങ്ങിയവരും സമീപത്തെ ഹോട്ടലിൽ അഭയംതേടി.
പരിക്കേറ്റ് നിരവധി പ്രവർത്തകർ നിലത്തുവീണു. ഇതിനിടെ പോലീസുകാർക്കും കല്ലേറിൽ പരിക്കേറ്റു. പരിക്കേറ്റ ഡിവൈ.എസ്.പി തോട്ടത്തിൽ ജലീൽ അടക്കമുള്ളവരെ പോലീസ് വാഹനത്തിൽ മലപ്പുറം താലൂക്ക് ആസ്പത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. ഉച്ചയ്ക്ക് ശേഷം യൂത്ത്‌ലീഗ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. വൈകീട്ടോടെ സമരത്തിന്റെ രണ്ടാം ഘട്ടം മലപ്പുറം പോലീസ് സ്‌റ്റേഷൻ മുന്നിലായിരുന്നു.
പിടികൂടിയ പ്രവർത്തകർ നിരപരാധികളാണെന്നും അവരെ വിട്ടയയ്ക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തെ ആറ് എം.എൽ.എമാർ േസ്റ്റഷനുമുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ കൂടുതൽ പ്രവർത്തകരെത്തി ദേശീയപാത ഉപരോധിച്ചു. തിരക്കേറിയ സമയമായതിനാൽ വാഹനക്കുരുക്കിൽ ജനം പൊറുതിമുട്ടി.

