അന്യായമായി പിരിച്ചുവിടുന്ന ജീവനക്കാരെ തിരിച്ചെടുക്കാൻ കോടതിക്ക് അധികാരം നൽകുന്ന നിയമഭേദഗതി പ്രമേയവുമായി ബഹ്റൈൻ എം.പിമാർ
പ്രദീപ് പുറവങ്കര
മനാമ: സ്വകാര്യ മേഖലയിൽ അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതിക്ക് നേരിട്ട് അധികാരം നൽകുന്ന നിയമഭേദഗതി നിർദ്ദേശവുമായി ബഹ്റൈൻ പാർലമെന്റ് അംഗങ്ങൾ. എം.പി സൈനബ് അബ്ദുൽ അമീറിന്റെ നേതൃത്വത്തിൽ അഞ്ച് ജനപ്രതിനിധികളാണ് 2012-ലെ 36-ാം നമ്പർ നിയമപ്രകാരമുള്ള ബഹ്റൈൻ സ്വകാര്യ മേഖലാ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 104 ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
നിലവിലെ നിയമപ്രകാരം അന്യായമായ പിരിച്ചുവിടലുകൾക്ക് സാമ്പത്തിക നഷ്ടപരിഹാരമാണ് നൽകാറുള്ളത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം, പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് തെളിയുകയും ജീവനക്കാരൻ ആവശ്യപ്പെടുകയും ചെയ്താൽ അയാളെ പഴയ തസ്തികയിൽ തന്നെ തിരിച്ചെടുക്കാൻ ഉത്തരവിടാൻ കോടതിക്ക് പൂർണ്ണ അധികാരം ലഭിക്കും.
വെറും സാമ്പത്തിക നഷ്ടപരിഹാരം കൊണ്ട് മാത്രം ജോലി നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കാനാകില്ലെന്നും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനാണ് ഈ ഭേദഗതിയെന്നും സൈനബ് അബ്ദുൽ അമീർ പറഞ്ഞു. കുടുംബം പുലർത്തുന്നവരും ലോണുകളും മറ്റ് വീട്ടുചെലവുകളും കൈകാര്യം ചെയ്യുന്നവരുമായ തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത തൊഴിൽ സുരക്ഷിതത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന തൊഴിലില്ലായ്മ കടക്കെണിയിലേക്കും നിയമതർക്കങ്ങളിലേക്കും കുടുംബങ്ങളിൽ വലിയ മാനസിക-സാമൂഹിക സമ്മർദ്ദങ്ങളിലേക്കും നയിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
sdfdsf

