ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്: മൂന്ന് ഏഷ്യൻ സ്വദേശികളുടെ അഞ്ചു വർഷത്തെ ജയിൽ ശിക്ഷ ബഹ്‌റൈൻ അപ്പീൽ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജ സന്ദേശങ്ങൾ അയച്ച് ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് ഏഷ്യൻ സ്വദേശികൾക്ക് ലഭിച്ച അഞ്ച് വർഷത്തെ ജയിൽ ശിക്ഷ ബഹ്‌റൈൻ അപ്പീൽ കോടതി ശരിവെച്ചു. പ്രതികൾ നടത്തിയ തട്ടിപ്പിലൂടെ ഇരകൾക്ക് ആകെ 1,800 ബഹ്‌റൈൻ ദിനാറിലധികം (ഏകദേശം നാല് ലക്ഷത്തോളം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ടിരുന്നു.
അഞ്ച് വർഷത്തെ തടവിന് പുറമെ പ്രതികൾക്ക് 3,000 ദിനാർ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് അധിക പിഴയും വിധിച്ചിട്ടുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും (Deportation) അപ്പീൽ കോടതി ഉത്തരവിട്ടു.
വിവിധ സിം കാർഡുകൾ ഉപയോഗിച്ച് ഇരകളുടെ മൊബൈൽ ഫോണുകളിലേക്ക് ട്രാഫിക് പിഴ അടയ്ക്കാനുള്ള വ്യാജ സന്ദേശങ്ങൾ അയക്കുകയായിരുന്നു പ്രതികളുടെ രീതി. സന്ദേശത്തിനൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോരുകയും, തുടർന്ന് പണം അനധികൃതമായി പിൻവലിക്കുകയുമായിരുന്നു. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ബഹ്‌റൈനിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ വാങ്ങി മറിച്ചു വിൽക്കുന്ന സംഘടിത സൈബർ തട്ടിപ്പ് ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായി.
gdfg

