'ആയുധങ്ങൾ താഴെവെക്കില്ല'; വെടിനിർത്തൽ ചർച്ചകൾക്കിടെ നിലപാട് കടുപ്പിച്ച് ഹമാസ്
ഷീബ വിജയൻ
ഗസ്സ: നിരായുധീകരണത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആയുധങ്ങൾ അടിയറവ് വെക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. തങ്ങളുടെ ആയുധശേഖരത്തിന്റെ ഭാവി മറ്റ് ഫലസ്തീൻ സംഘടനകളുമായി നടത്തുന്ന സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം ഹുസാം ബദ്‌റാൻ അറിയിച്ചു. ഗസ്സയുടെ ഭരണത്തിനായി 'നാഷണൽ കമ്മിറ്റി' അധികാരം ഏൽക്കുമ്പോൾ തെരുവിൽ ഫലസ്തീൻ പോലീസിന്റെ ആയുധങ്ങൾ മാത്രമേ കാണുകയുള്ളൂ എന്നും എന്നാൽ ഇത് കീഴടങ്ങലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെയ്‌റോയിൽ ഈ വാരാന്ത്യം പുനരാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായാണ് ഈ പ്രതികരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി പ്രകാരം ഹമാസ് ആയുധം വെക്കണമെന്നും പകരം ഘട്ടങ്ങളായി അധികാരം നാഷണൽ കമ്മിറ്റിക്ക് കൈമാറണമെന്നും ഇസ്രായേൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കരാറിലെ മാനുഷിക സഹായങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നാണ് ഹമാസിന്റെ ആക്ഷേപം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും 2023 ഒക്ടോബറിന് ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,942 ആയി ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
SAADSDSDSDSA

