ബഹ്‌റൈനിൽ സിവിൽ കോടതി നടപടികൾ ഇനി ഓൺലൈൻ; മാർച്ച് 8 മുതൽ പുത്തൻ മാറ്റം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ സിവിൽ കോടതി സെഷനുകളും ഓൺലൈനായി നടക്കും. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി ഏകോപിപ്പിച്ച് നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയമാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 2026 മാർച്ച് 8 ഞായറാഴ്ച മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (moj.gov.bh) വഴി റിമോട്ട് ലിറ്റിഗേഷൻ സേവനം ലഭ്യമായിത്തുടങ്ങും.
പുതിയ സംവിധാനത്തിൽ അതിനൂതനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് ഇലക്ട്രോണിക് കീ (2.0) ഉപയോഗിച്ചുള്ള പ്രവേശനമാണ് ഇതിൽ പ്രധാനം. പാസ്‌വേഡ് ടൈപ്പ് ചെയ്യുന്നതിന് പകരം ബയോമെട്രിക് ഐഡന്റിഫിക്കേഷൻ അഥവാ ഫേസ് സ്കാൻ വഴി ഉപയോക്താക്കൾക്ക് സിസ്റ്റത്തിലേക്ക് പ്രവേശിക്കാം. ഇത് കോടതി നടപടിക്രമങ്ങൾ കൂടുതൽ ലളിതവും അതീവ സുരക്ഷിതവുമാക്കാൻ സഹായിക്കും.
ഓൺലൈൻ സെഷനുകളുടെ പൂർണ്ണ നിയന്ത്രണം ബന്ധപ്പെട്ട ജഡ്ജിമാർക്കായിരിക്കും. രേഖകൾ ഇലക്ട്രോണിക് രീതിയിൽ കൈമാറാനും പരിശോധിക്കാനുമുള്ള സൗകര്യം ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേസിലെ കക്ഷികളുടെ വാദമുഖങ്ങൾ ജഡ്ജിക്ക് നേരിട്ട് കേൾക്കാനും സാധിക്കും. നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സുതാര്യമായ വിചാരണയും നീതിയും ഉറപ്പാക്കുക എന്നതാണ് ഈ ഡിജിറ്റൽ മാറ്റത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
dfgdg


