മിസൈൽ ആക്രമണം: സൽമാനിയ ആശുപത്രിയിൽ നാല് പേർ ചികിത്സ തേടി; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് പരിക്കേറ്റ നാല് പേർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സ തേടിയതായി സർക്കാർ ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില നിസ്സാരമായിരുന്നു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
നാലാമത്തെ വ്യക്തിക്ക് ഇടത്തരം പരിക്കുകളാണുള്ളത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. പ്രത്യേക മെഡിക്കൽ ടീമുകൾ ഇദ്ദേഹത്തിന്റെ ചികിത്സ ഏകോപിപ്പിക്കുന്നുണ്ട്.
രാജ്യം നേരിടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ ആശുപത്രികളിൽ പ്രത്യേക എമർജൻസി പ്ലാൻ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. അത്യാഹിത വിഭാഗം (Emergency), തീവ്രപരിചരണ വിഭാഗം (ICU), മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനവും മരുന്നുകളും മറ്റ് മെഡിക്കൽ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.


