ലബനൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ലബനൻ റിപ്പബ്ലിക്കും ഇസ്രായേൽ രാഷ്ട്രവും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഈ ധാരണയിലേക്ക് നയിച്ച അമേരിക്കൻ നയതന്ത്ര ഇടപെടലുകളെ രാജ്യം അഭിനന്ദിച്ചു. ഒപ്പം സംഘർഷം ലഘൂകരിക്കാനും സുസ്ഥിരമായ സമാധാനത്തിലേക്കും നയിച്ച ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔണിന്റെ നയതന്ത്ര ശ്രമങ്ങളെയും മന്ത്രാലയം പ്രശംസിച്ചു.
ലബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് ബഹ്‌റൈൻ എന്നും പിന്തുണ നൽകുന്നു. ആയുധങ്ങൾ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം എന്നതാണ് രാജ്യത്തിന്റെ ഉറച്ച നിലപാട്. അമേരിക്കയുടെ മേൽനോട്ടത്തിൽ ലബനനും ഇസ്രായേലും തമ്മിൽ നടന്ന നേരിട്ടുള്ള ചർച്ചകൾ വെടിനിർത്തൽ കരാറിലെത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മന്ത്രാലയം വിലയിരുത്തി. ലബനീസ് ഔദ്യോഗിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികാരം വ്യാപിപ്പിക്കുന്നതിനും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം (1701), തായിഫ് ഉടമ്പടി എന്നിവ പൂർണ്ണമായി നടപ്പിലാക്കേണ്ടത് സുപ്രധാനമാണെന്നും ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. ഇത് മേഖലയിലെ സമാധാനവും സുരക്ഷയും ഊട്ടിഉറപ്പിക്കാൻ സഹായിക്കും.
gug



