സഹോദരന്റെ സ്ഥാപനത്തിന് തീയിടാൻ ശ്രമം; യുവാവ് ബഹ്റൈൻ കോടതിയിൽ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സ്വന്തം സഹോദരൻ ജോലി ചെയ്യുന്ന കമ്പനി ആക്രമിക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് വിചാരണ നേരിടുന്നു. കേസ് പരിഗണിച്ച കോടതി പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിടുകയും തുടർവാദം കേൾക്കുന്നത് ഈ മാസം 24-ലേക്ക് മാറ്റുകയും ചെയ്തു.
പ്രതി തന്റെ സഹോദരനെ മർദ്ദിക്കുന്നതും ഓഫീസിലെ പണപ്പെട്ടിയും (Cash Safe) സുപ്രധാന രേഖകളും നശിപ്പിക്കാൻ ശ്രമിക്കുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പണപ്പെട്ടിക്കും കമ്പനി രേഖകൾക്കും മേൽ തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തി. മനുഷ്യജീവനും വസ്തുവകകൾക്കും ബോധപൂർവ്വം ഭീഷണിയുയർത്തിയ പ്രതിക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രതിയുടെ സഹോദരനും സ്ഥാപനത്തിലെ പങ്കാളിയുമായ വ്യക്തിയാണ് പരാതി നൽകിയത്. പ്രതി തന്നെ മർദ്ദിക്കുകയും ഓഫീസിലെ സേഫ് തകർക്കുകയും ചെയ്തതായി ഇദ്ദേഹം കോടതിയിൽ മൊഴി നൽകി. സഹോദരനെ മർദ്ദിച്ച കാര്യം പ്രതി തന്നെ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന് തീയിടാനോ നാശനഷ്ടങ്ങൾ വരുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച വാദം. അതേസമയം, സഹോദരങ്ങൾ തമ്മിൽ കുടുംബപരമായ ഒത്തുതീർപ്പ് ചർച്ചകൾ നടന്നു വരികയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
sdfsfs


