ബഹ്‌റൈനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഏഷ്യൻ യുവതിക്ക് 15 വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ 27 വയസ്സുകാരിയായ ഏഷ്യൻ യുവതിക്ക് ക്രിമിനൽ കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 10,000 ബഹ്‌റൈനി ദീനാർ പിഴയൊടുക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് വസ്ത്രങ്ങൾക്കിടയിൽ പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിൽ എട്ട് പാക്കറ്റുകൾ കണ്ടെടുത്തത്. ഇവയിൽ കംപ്രസ് ചെയ്ത രൂപത്തിലുള്ള 2.29 കിലോഗ്രാം കഞ്ചാവാണുണ്ടായിരുന്നത്.
മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനുമായാണ് യുവതി ഇത് രാജ്യത്തേക്ക് എത്തിച്ചതെന്ന് ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏഷ്യൻ രാജ്യത്തുള്ള ഒരാളുമായി നടത്തിയ കരാർ പ്രകാരമാണ് താൻ മയക്കുമരുന്ന് കടത്തിയതെന്ന് യുവതി പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചു. യാത്രാ ചെലവുകൾക്കും താമസത്തിനുമുള്ള പണത്തിന് പുറമെ 220 ദീനാർ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും ഇവർ മൊഴി നൽകി. പിടിച്ചെടുത്ത വസ്തു കഞ്ചാവ് തന്നെയാണെന്ന് ഫോറൻസിക് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു.
dfgdgf

