നിയമ നിക്ഷേപ സഹകരണത്തിൽ നിർണായക ചുവടുവെപ്പുമായി ഇന്ത്യയും ബഹ്റൈനും
പ്രദീപ് പുറവങ്കര / മനാമ
നിയമപരവും നീതിന്യായപരവുമായ നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ബഹ്റൈനും നിർണായക ചർച്ചകൾ നടത്തി. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കായി ബഹ്‌റൈൻ കൗൺസിൽ ഫോർ ഇന്റർനാഷനൽ ഡിസ്‌പ്യൂട്ട് റെസലൂഷൻ (BCIDR) സെക്രട്ടറി ജനറൽ പ്രഫ. മാരികെ പാട്രാണി പോൾസൺ ഇന്ത്യൻ നേതൃത്വവുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര നിയമ-നീതികാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്‌വാൾ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി. കൂടാതെ, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയും ബഹ്‌റൈൻ ഇന്റർനാഷനൽ കൊമേഴ്‌സ്യൽ കോടതിയിലെ ജഡ്ജിയുമായ ഡോ. പിങ്കി ആനന്ദ്, ന്യൂഡൽഹിയിലെ ബഹ്‌റൈൻ എംബസിയെ പ്രതിനിധീകരിച്ച് മഹ്ദി ജാഫർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നിയമപരവും നീതിന്യായപരവുമായ സഹകരണം, നിക്ഷേപ പ്രോത്സാഹനം, അന്താരാഷ്ട്ര തർക്കപരിഹാരത്തിനുള്ള ആധുനിക ചട്ടക്കൂടുകളുടെ വികസനം എന്നിവയുൾപ്പെടെ ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള പൊതുവായ മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
2025 നവംബറിൽ ഉദ്ഘാടനം ചെയ്ത ബഹ്‌റൈൻ ഇന്റർനാഷനൽ കൊമേഴ്‌സ്യൽ കോടതിയുടെ (BICC) സഹായത്തോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനും സ്ഥാപനപരവും നിയമപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള അടുത്ത നടപടികൾ തിരിച്ചറിയുന്നതിനുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമനിർമ്മാണ സഹകരണത്തിൽ ഈ കൂടിക്കാഴ്ച ഒരു നിർണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
sdfsdf
