ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ 'തരംഗ് 2025' ന് തുടക്കമായി

പ്രദീപ് പുറവങ്കര
മനാമ : ഇന്ത്യൻ സ്കൂളിന്റെ വാർഷിക യുവജനോത്സവമായ 'തരംഗ് 2025', സ്റ്റേജിതര സാഹിത്യ-കലാ മത്സരങ്ങളോടെ ആരംഭിച്ചു. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു ഉൾപ്പെടെ വിവിധ ഭാഷകളിലായി ഉപന്യാസ രചനാ മത്സരങ്ങൾ നടന്നു. കൂടാതെ ഇംഗ്ലീഷ് ചെറുകഥാരചനയും പെയിന്റിംഗ് മത്സരവും, രംഗോലി മത്സരവും അരങ്ങേറി.
ഇസ ടൗൺ കാമ്പസിൽ നടന്ന ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തിൽ എല്ലാ തലങ്ങളിലുമായി 6,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു, ഇത് റെക്കോർഡ് പങ്കാളിത്തമാണ്. യുവജനോത്സവത്തിലെ സ്റ്റേജ് പരിപാടികൾ ഒക്ടോബർ 9 വെള്ളിയാഴ്ച ഈസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ വെച്ച് ആരംഭിക്കും. ഔപചാരിക ഉദ്ഘാടനത്തിനുശേഷം ഫോക്ക് ഡാൻസ് മത്സരം അരങ്ങേറും. ഈസ ടൗൺ, റിഫാ കാമ്പസുകളിലായി ഏഴ് വേദികളിലാണ് മത്സരങ്ങൾ നടക്കുക. റിഫാ കാമ്പസിൽ ഭരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്ത ഇനങ്ങൾ നടക്കും. സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 10, 11, 12, 13 തീയതികളിലും, സംവാദ മത്സരവും ക്വിസ് മത്സരവും ഒക്ടോബർ 18, 25 തീയതികളിലും നടക്കും.
സി.വി. രാമൻ, ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ് എന്നീ നാല് ഹൗസുകളായാണ് വിദ്യാർത്ഥികളെ തരംതിരിച്ചിരിക്കുന്നത്. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് കലാ രത്ന, കലാശ്രീ പുരസ്കാരങ്ങൾ സമ്മാനിക്കും. ഓരോ ഹൗസിന്റെയും മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി ഹൗസ് ചാമ്പ്യൻ പുരസ്കാരങ്ങളും സമ്മാനിക്കും. ഗ്രൂപ്പ് ഇനങ്ങളിലെ സമ്മാനങ്ങൾ അതത് വേദികളിൽ വെച്ച് ഉടൻ വിതരണം ചെയ്യും, അതേസമയം വ്യക്തിഗത ഇനങ്ങളിലെ സമ്മാനങ്ങൾ പിന്നീടുള്ള തീയതിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നൽകും.
ഇന്ത്യൻ സ്കൂൾ നിർവാഹകസമിതി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ്, സെക്രട്ടറി വി. രാജപാണ്ഠ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.
aa