വാറ്റ് നിയമവ്യവസ്ഥകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്ത് നിലവിലുള്ള വാറ്റ് നിയമവ്യവസ്ഥകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ വ്യക്തമാക്കി. 1.6 ലക്ഷം ദീനാറിലധികം വരുന്ന നികുതിവെട്ടിപ്പ് കേസുകളാണ് കൈമാറിയത്. നികുതി ചുമത്തുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട് എൻ.ബി.ആറിന് നൽകേണ്ട തുക നൽകാത്ത കേസുകളാണ് ഇവ.
വാറ്റ് റിട്ടേൺ സമർപ്പിക്കാതിരിക്കുകയും നിയമപരമായ സമയപരിധി കഴിഞ്ഞ് 120 ദിവസത്തിനുള്ളിൽ തുക അടക്കാതിരിക്കുകയും ചെയ്യുന്നത് വാറ്റ് വെട്ടിപ്പ് കുറ്റമാണെന്ന് എൻ.ബി.ആർ അധികൃതർ വ്യക്തമാക്കി. ഇതിന് അഞ്ച് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി വരെ പിഴയും ലഭിക്കാം. കൂടാതെ, ഒരു നിയമപരമായ സ്ഥാപനത്തിന് വെട്ടിപ്പ് നടത്തിയ വാറ്റ് തുകയുടെ ആറിരട്ടി പിഴ ചുമത്താവുന്നതാണ്. ഈ വർഷം ആദ്യ പകുതിയിൽ 724 പരിശോധനകൾ നടത്തുകയും 71 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
cghgh