ഇറാഖിൽ കുടുങ്ങിയ ബഹ്റൈനി സ്വദേശികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ: മേഖലയിലുണ്ടായിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ബഹ്റൈനി സ്വദേശികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബഹ്റൈൻ ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇറാഖിൽ കുടുങ്ങിയവരുടെ ആദ്യ സംഘത്തെ കുവൈത്തിലേക്ക് കരമാർഗം എത്തിച്ചതിന് ശേഷം ഇവരെ ബഹ്റൈനിലേയ്ക്ക് കൊണ്ടുവന്നതായി അധികൃതർ വ്യക്തമാക്കി.
വിദേശത്തുള്ള ബഹ്റൈൻ നയതന്ത്ര ദൗത്യങ്ങളുമായും ബന്ധപ്പെട്ട രാജ്യങ്ങളുമായും ഏകോപിപ്പിച്ച് കുടുങ്ങിക്കിടക്കുന്ന എല്ലാ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിലുള്ള ശ്രമങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ കുടങ്ങിക്കിടക്കുന്ന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൗരന്മാരുമായി നേരിട്ടു ബന്ധപ്പെട്ടതായും മന്ത്രാലയം സ്ഥിരീകരിച്ചു.
അവർക്ക് ഇറാഖ് വഴിയോ തുർക്മെനിസ്താൻ വഴിയോ മടങ്ങാനുള്ള അവസരങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇറാഖിലേക്ക് പ്രവേശിക്കുന്ന ബഹ്‌റൈൻ പൗരന്മാർക്ക് വിസ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധികൾ ബാധിച്ച വിവിധ പ്രദേശങ്ങളിലെ ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവും നൽകിയിട്ടുണ്ട്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
fsdf