മരുഭൂമിയിൽ നിന്നൊരു മരക്കഥ; നൂറ്റാണ്ട് പിന്നിട്ട അഞ്ച് വൃക്ഷങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി നട്ടു

അക്ബർ പൊന്നാനി
ജിദ്ദ: മരുഭൂമിയുടെയും മരുക്കപ്പലിന്റെയും നാടായ സൗദിയിൽ നിന്ന് കൗതുകം മുളപ്പിക്കുന്നൊരു മരക്കഥ. മദീനയിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറുള്ള അൽഫുറൈഷ് ഗ്രാമത്തിലെ നൂറ്റാണ്ട് പിന്നിട്ട അഞ്ചു വൃക്ഷങ്ങൾ മാറ്റി നട്ടു. മദീന മേഖലയിലെ നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനിൽ നിന്നുള്ള ഒരു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് പുരാതന വൃക്ഷങ്ങളും ഏറെ അകലെയല്ലാത്തെ മറ്റൊരിടത്തെ സസ്യജാലങ്ങളുടെ ആവരണ ഭൂമിയിലേക്ക് പറിച്ചുനടുകയും അവയുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയായിരുന്നു.
മരുഭൂ പരിസ്ഥിതിയിൽ വളർന്ന് പന്തലിക്കുന്ന അഞ്ചു അക്കേഷ്യ ഇനം മരണങ്ങളാണ് ഇങ്ങിനെ പറിച്ചു നട്ട് പരിരക്ഷിച്ചത്. നൂറ്റാണ്ടിന് സാക്ഷികളാണ് അഞ്ചു വൃക്ഷങ്ങളും.
"മദീനയിലെ പാരിസ്ഥിതിക ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പഴയ മരങ്ങൾ വെട്ടിക്കളയാതെ അവയെ പുതിയ ആവാസ വ്യവസ്ഥകളിൽ അവക്ക് ആവശ്യമായ പരിചരണം തുടർന്ന് നൽകുകയും ചെയ്യുക എന്നതാണ് ഒരു കാർഷിക സഹകരണ സംഘവുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭത്തിന്റെ ലക്ഷ്യം" എന്ന് വെജിറ്റേഷൻ അധികൃതർ ചൂണ്ടിക്കാട്ടി.
പുതിയ മണ്ണ് അനുയോജ്യമായ അന്തരീക്ഷവും മണ്ണും ഉപയോഗിച്ച് ഒരുക്കുക, ജൈവ വളങ്ങൾ ചേർക്കുക, മരത്തിന്റെ തടിയിലെ മർദ്ദം കുറയ്ക്കുന്നതിന് വേണ്ടവിധം ദ്വാരം നിറയ്ക്കുക, പതിവായി നനയ്ക്കുക എന്നിവ "മരം പറിച്ചു നടൽ" പദ്ധ്വതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം, മാറ്റി നട്ട മരങ്ങളുടെ അവസ്ഥ ബന്ധപ്പെട്ട വകുപ്പ് സസൂക്ഷമം നിരീക്ഷിക്കുന്നുമുണ്ട്.
മരങ്ങൾ സാധാരണഗതിയിൽ വളർച്ച തുടരുന്നു എന്ന് ഉറപ്പാവുന്നത് വരെ ഇലകളിലും തടികളിലും വാടൽ ലക്ഷണങ്ങൾ ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ തുടരുമെന്നും അവർ വിവരിച്ചു.
്ുിു