ദക്ഷിണ കൊറിയയും യുഎഇയും 350 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി യു.എ.ഇ.യിലെത്തി. ദുബായിലെ റീജണൽ ഫിനാൻഷ്യൽ ഹബ്ബിൽ വന്നിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ. ഊർജമന്ത്രി സുഹൈൽ അൽ മസ്‌റൂയി സ്വീകരിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി.
ദക്ഷിണകൊറിയയുടെ ഏകദേശം 350 കോടി ഡോളർ വിലമതിക്കുന്ന മധ്യദൂര മിസൈൽ വാങ്ങുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ നവംബറിൽ ദുബായിൽ നടന്ന വ്യോമയാന വ്യാപാരപ്രദർശനത്തിനിടെ യു.എ.ഇ. പ്രതിരോധമന്ത്രാലയം ദക്ഷിണകൊറിയയുെട മധ്യദൂരമിസൈൽ ഏറ്റെടുക്കാൻ പദ്ധതിയിട്ടതായി ട്വീറ്റ് ചെയ്തിരുന്നു. ദേശീയ വ്യോമപ്രതിരോധത്തിലേക്ക് അനുയോജ്യമായ തീരുമാനമായി അധികൃതർ ഇക്കാര്യം വിലയിരുത്തുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് ഇറക്കുമതിക്കാരും ഊർജപദ്ധതികൾക്ക് ധനസഹായം നൽകുന്നവരുമായ കൊറിയയുമായി സാന്പത്തികപങ്കാളിത്തം ആഗ്രഹിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യങ്ങൾ തമ്മിൽ പ്രതിരോധസഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ ഇമിറാത്തി സൈനികരെ പരിശീലിപ്പിക്കാൻ കൊറിയൻ പ്രത്യേക സേന യു.എ.ഇ.യിലേക്ക് എത്തുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യ, സാംസ്കാരികനേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ദക്ഷിണകൊറിയയുടെ വിശാലമായ പവിലിയൻ ദുബായ് എക്സ്‌പോ 2020−ലുണ്ട്.