ഇറാൻ ആക്രമണം; യുഎഇ ഇതുവരെ നേരിട്ടത് 1701 അക്രമണങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
യുഎഇ ലക്ഷ്യമാക്കി ഇന്ന് നടന്ന ഇറാനിയൻ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് യുഎഇ വ്യോമസേന. ഇന്ന് മാത്രം 15 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയത്. ഇതിൽ 12 മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർക്കാൻ സാധിച്ചു. അവശേഷിച്ച മൂന്ന് മിസൈലുകൾ കടലിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ന് വിക്ഷേപിക്കപ്പെട്ട 18 ഡ്രോണുകളിൽ 17 എണ്ണവും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. ഒരു ഡ്രോൺ യുഎഇയുടെ അതിർത്തിക്കുള്ളിൽ തകർന്നു വീണു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ യുഎഇ നേരിട്ട ഭീഷണികളുടെ വിശദമായ കണക്കുകളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 253 ബാലിസ്റ്റിക് മിസൈലുകളും 8 ക്രൂയിസ് മിസൈലുകളും 1,440 ഡ്രോണുകളുമാണ് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടത്. ഇതിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 81 ഡ്രോണുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ബാക്കിയുള്ളവയെല്ലാം വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുകയോ അല്ലെങ്കിൽ അവ കടലിൽ പതിക്കുകയോ ആണ് ഉണ്ടായത്. ഈ ആക്രമണ പരമ്പരകളിൽ ഇതുവരെ നാല് പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യം അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
tdrt


