ഇസ്രായേലിൽ പരിക്കേറ്റവരുടെ എണ്ണം 2000-ലേക്ക്; ആക്രമണം തുടരുന്നതായി ഐ.ഡി.എഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെൽ അവീവ്: ഒരാഴ്ച പിന്നിട്ട ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ പരിക്കേറ്റ ഇസ്രായേലികളുടെ എണ്ണം രണ്ടായിരത്തോടടുക്കുന്നു. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 1,929 പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ പുറത്തുവിട്ട പ്രസ്താവനയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 122 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരിൽ ചിലരുടെ പരിക്കുകൾ നേരിട്ടുള്ള മിസൈൽ ആക്രമണം മൂലമല്ലെന്നും മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 157 പേർക്ക് ചികിത്സ നൽകേണ്ടി വന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) അറിയിച്ചു. മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്ന് തങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ ഐ.ഡി.എഫ് വ്യക്തമാക്കി. അതിർത്തി മേഖലകളിൽ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്.
assdsdaas


