ഇറാന്റെ മിസൈലുകൾക്ക് അമേരിക്കൻ മണ്ണിൽ എത്താൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധം അമേരിക്ക തുടങ്ങിവെച്ചതാണെന്നും തങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. എൻ.ബി.സി (NBC) ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ മിസൈലുകൾക്ക് അമേരിക്കൻ മണ്ണിൽ എത്താനുള്ള ശേഷിയില്ലെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തങ്ങളുടെ പരിധിയിലാണെന്ന് മുന്നറിയിപ്പ് നൽകി. "അമേരിക്കയാണ് ഞങ്ങൾക്കെതിരെ ഈ യുദ്ധം ആരംഭിച്ചത്. ഞങ്ങൾ ഞങ്ങളെത്തന്നെ പ്രതിരോധിക്കുകയാണ്. ഞങ്ങളുടെ മിസൈലുകൾക്ക് അമേരിക്കൻ മണ്ണിൽ എത്താൻ കഴിയില്ലെന്നത് വ്യക്തമാണ്. എന്നാൽ ഞങ്ങൾക്ക് ചുറ്റുമുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ഇൻസ്റ്റലേഷനുകളെയും ആക്രമിക്കാൻ ഞങ്ങൾക്ക് സാധിക്കും. നിർഭാഗ്യവശാൽ അവ ഞങ്ങളുടെ അയൽരാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്," അരാഗ്‌ചി പറഞ്ഞു.
അയൽരാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിച്ച അദ്ദേഹം, അമേരിക്കൻ സാന്നിധ്യമാണ് മേഖലയിലെ സംഘർഷത്തിന് പ്രധാന കാരണമെന്നും കൂട്ടിച്ചേർത്തു.
aa


