രവിശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. കപിൽ ദേവ് അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ മുൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയ്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ന്യൂസീലൻഡ് മുൻ പരിശീലകൻ മൈക്ക് ഹെസൺ, ശ്രീലങ്കയുടെ മുൻ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, ഇന്ത്യൻ മുൻ താരവും ഫീൽഡിംഗ് പരിശീലകനുമായ റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്‍റെ മുൻ മാനേജർ ലാൽചന്ദ് രജ്പുത് എന്നിവരുൾപ്പെട്ട അന്തിമ പട്ടികയിൽ നിന്നാണ് രവി ശാസ്ത്രിയെ തിരഞ്ഞെടുത്തത്.
മുൻ അഫ്ഗാനിസ്ഥാൻ പരിശീലകനും വിൻഡീസ് താരവുമായിരുന്ന ഫിൽ സിമ്മൺസ് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയിരുന്നു. അന്തിമ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ റോബിൻ സിംഗിനും ലാൽചന്ദ് രജ്പുതിനും മുൻപരിചയത്തിന്‍റെ കുറവുണ്ടായിരുന്നതും ശാസ്ത്രിയെ തുണച്ചു. ശാസ്ത്രി തന്നെ തുടരുന്നതാണ് ടീമിന് സന്തോഷമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

