സുധ സിങ്ങും ലിസ്റ്റിൽ : പി.യു. ചിത്രയെ വീണ്ടും തഴഞ്ഞു
കോട്ടയം : മികവില്ലെന്നതിന്റെ പേരില്‍ ടീമിൽ നിന്നു തഴയപ്പെട്ട സ്റ്റീപ്പിൾചേസ് താരം സുധ സിങ്ങും ലോക ചാംപ്യൻഷിപ്പിന് ബർത്തുറപ്പിച്ചു. ഇന്ത്യൻ ടീമിൽ നിന്നു സിലക്‌ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‍ലറ്റിക് ഫെഡറേഷൻ പ്രത്യേക സമ്മർദം ചെലുത്തി ടീമിലുൾപ്പെടുത്തുകയായിരുന്നു. സുധയുടെ പേരുമാത്രം ഉൾപ്പെടുത്തി രണ്ടാമതൊരു എൻട്രികൂടി സമർപ്പിച്ച ഫെഡറേഷൻ, മലയാളിതാരം പി.യു. ചിത്രയെ വീണ്ടും തഴഞ്ഞു. ചാപ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്‍ലിറ്റുകളുടെ പേരുകൾ ഇന്നലെ രാത്രി രാജ്യാന്തര ഫെഡറേഷൻ പുറത്തുവിട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്.
ലോക ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ എൻട്രി ഈ മാസം 24ന് അയച്ചുവെന്നും വൈകി അയയ്ക്കുന്ന എൻട്രികൾ രാജ്യാന്തര ഫെഡറേഷൻ സ്വീകരിക്കില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ നിലപാട്. രാജ്യാന്തര ഫെഡറേഷൻ പ്രസിദ്ധീകരിച്ച 26 അംഗ ഇന്ത്യൻ ലിസ്റ്റിൽ ഇരുപത്തിമൂന്നാമതായി സുധാ സിങ്ങുമുണ്ട്. ചിത്രയ്ക്കൊപ്പം ടീമിൽ നിന്നു തഴയപ്പെട്ട ദീർഘദൂര താരം അജയ്കുമാർ സരോജിനെയും രണ്ടാമത്തെ എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല.
ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ സ്വർണമാണ് എൻട്രി നൽകിയപ്പോൾ സുധ സിങ്ങിന്റെ യോഗ്യതയായി ഫെഡറേഷൻ അവതരിപ്പിച്ചത്. ഇതേ മൽസരത്തിൽ സ്വർണ ജേതാവായിരുന്നു ചിത്രയും. ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടാനായില്ലെങ്കിലും വൈൽഡ് കാർഡ് എൻട്രി നേടിയ സ്പ്രിന്റർ ദ്യുതി ചന്ദിന്റെ പേരും ലിസ്റ്റിലുണ്ട്.

