സൗരോർജ്ജ പദ്ധതിക്കായി സൗദി 700 കോടി ഡോളർ നിക്ഷേപിക്കും
റിയാദ് : എണ്ണയിതര വരുമാനം ലക്ഷ്യം വെയ്ക്കുന്ന സൗദി അറേബ്യ വൻ സൗരോർജ്‍ജ പദ്ധതി പ്രഖ്യാപിച്ചു. 300 മെഗാവാട്ട് വൈദ്യുതിയാണ് സൗരോർജ്ജത്തിലൂടെ ലക്ഷ്യമിടുന്നത്. ബദൽ സാന്പത്തിക ഉറവിടമായി സൗരോർജ്ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വർഷം 700 കോടി ഡോളറാണ് പദ്ധതിക്കായി നീക്കിവെയ്ക്കുന്നത്. 2023 ആകുന്പോഴേക്കും വൈദ്യുതി ഉപയോഗത്തിന്‍റെ പത്തു ശതമാനം സൗരോർജ്‍ജത്തിൽ നിന്നാക്കുകയാണ് ലക്ഷ്യം.
കിരീടവകാശി സൽമാൻ ബിൻ മുഹമ്മദ് രാജകുമാരന്‍റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഏറ്റവും വലിയ പെട്രോളിയം ഉൽപ്പാദക രാജ്യമായ സൗദിക്ക് പാരന്പര്യേതര ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ ആഗോള ശക്തിയാകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായി രണ്ടു ലക്ഷം വീടുകൾക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോർജ്ജ ഫാമിന് ഇതോടകം തുടക്കം കുറിച്ചു. ഏഴ് സൗരോർജ്ജ പ്ലാന്‍റുകളും ഒരു വൻകിട കാറ്റാടി പദ്ധതിയുമാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.


