സംവാദം ഫെയ്‌സ്ബുക്കിലൂടെ മതി; പ്രതിപക്ഷ നേതാവിനെ തിരുത്തി മുഖ്യമന്ത്രി
ഷീബ വിജയൻ
വികസന വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ താൻ ക്ഷണിച്ചത് നേരിട്ടുള്ള സംവാദത്തിനല്ല, മറിച്ച് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്ന് പറഞ്ഞിട്ടില്ല എന്നാണ് കരുതുന്നതെന്നും ആ രീതിയിലുള്ള ചർച്ചകൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കാർഡ് 'സംവാദമായാലോ' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ മറുപടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ കാര്യങ്ങൾ വിശദീകരിച്ചത്.
ഇതോടൊപ്പം ശബരിമല സ്വർണ്ണക്കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിക്കുള്ള മറുപടി ജനങ്ങൾ തന്നെ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണം മോഷ്ടിച്ചവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടിലെത്തിയതെന്ന് ആലോചിച്ചാൽ തന്നെ അതിനുള്ള ഉത്തരം വ്യക്തമാകുമെന്നും തങ്ങൾക്ക് അത്തരത്തിലുള്ള തകരാറുകൾ ഒന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
dfsfsdfds


