സൗദി വനിതകൾക്ക് ഇനി റെസ്റ്റോറന്‍റുകളിലും ജോലി ചെയ്യാം
റിയാദ് : സൗദി വനിതകൾക്ക് ഇനി റെസ്റ്റോറന്‍റുകളിലും ജോലി ചെയ്യാം. സൗദി വനിതകൾക്ക് റെസ്റ്റോറന്റിൽ ജോലി ചെയ്യാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തൊഴിലില്ലായ്മയുടെ തോത് കുറച്ചു കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ് ആണ് റെസ്റ്റോറന്റിൽ കൂടുതൽ സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതി തയ്യാറാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ പതിനാറ് റെസ്റ്റോറന്റുകളിൽ സൗദി വനിതകളെ നിയമിക്കും. ഇതുസംബന്ധമായി കൗൺസിൽ റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടത്തും. നിലവിൽ ചില റെസ്റ്റോറന്റുകളിൽ സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ സൗദി വനിതകൾക്ക് ജോലി കണ്ടെത്തി തൊഴിലില്ലായ്മ കുറച്ചു കൊണ്ട് വരികയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സൗദി തൊഴിൽ വിപണിയിൽ ഇരുപത് ശതമാനം മാത്രമാണ് വനിതകൾ.
2030 ആകുന്പോഴേക്കും ഇത് മുപ്പത് ശതമാനമായി വർദ്ധിപ്പിക്കാനാണ് നീക്കം. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ മുപ്പത്തിമൂന്ന് ശതമാനമാണ്. 2015−ലെ കണക്കനുസരിച്ച് സൗദിയിൽ ഒരു വർഷം റെസ്റ്റോറന്റ് മേഖലയിൽ 510 കോടി ഡോളറിന്റെ വിറ്റുവരവുണ്ട്. റിയാദ് ഗവർണറുടെ പത്നിയാണ് പുതിയ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തൊഴിൽ വിപണിയിലേക്ക് കൂടുതൽ സൗദി വനിതകളെ കൊണ്ട് വരാൻ കൗൺസിൽ നടപ്പിലാക്കുന്ന ഏഴു പദ്ധതികളിൽ ഒന്നാണ് റെസ്റ്റോറന്റ് മേഖല. അതേസമയം സൗദി പാസ്പോർട്ട് വിഭാഗത്തിൽ ഒഴിവുള്ള നൂറ്റിനാൽപ്പത് തസ്തികകളിലേക്ക് അപേക്ഷ നൽകിയത് ഒരു ലക്ഷത്തി ഏഴായിരം സൗദി വനിതകളാണ്.
