തീർത്ഥാടനത്തിന് തുടക്കം : മലയാളികളുടെ ആദ്യ ഹജ്ജ് സംഘം മക്കയിൽ
മക്ക : ഹജ്ജ്കർമത്തിനായി കേരളാ ഹജ്ജ്കമ്മിറ്റി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് തീർത്ഥാടകസംഘം ജിദ്ദ വഴി മക്കയിലെത്തി. തീർത്ഥാടകർക്ക് മക്കയിൽ ലഭിച്ചത് ഊഷ്മള സ്വീകരണമായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകിയാണ് ഹാജിമാരെ വരവേറ്റത്.
ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇന്നലെ രാവിലെ 11.20−നാണ് മലയാളി ഹാജിമാർ എത്തിയത്. ഇവരെ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജജ് മിഷൻ ഉദ്യോഗസ്ഥർ സ്വീകരിച്ചു. കെ.എം.സി.സിയുടെ സന്നദ്ധപ്രവർത്തകരും വിമാനത്താവളത്തിൽ സഹായത്തിനുണ്ടായിരുന്നു.
സൗദി അറേബ്യൻ എയർലൈൻസിന്റെ എസ്.വി 5747 എന്ന വിമാനത്തിലാണ് ഇവർ ജിദ്ദയിലെത്തിയത്. മുന്നൂറ് പേരടങ്ങുന്ന സംഘത്തെ സ്വീകരിക്കാൻ ഇന്നലെ ഉച്ച മുതൽ തന്നെ വളണ്ടിയർമാർ അസീസിയ്യയിലെ കെട്ടിടങ്ങൾക്ക് സമീപത്ത് എത്തിയിരുന്നു. മക്ക ഹജ്ജ് വെൽഫെയർ ഫോറം, കെ എം.സി.സി, തനിമ, ഫ്രറ്റേണിറ്റി ഫോറം, റിസാല സ്റ്റഡി സർക്കിൾ, വിഖായ തുടങ്ങിയ സംഘടനകളുടെ നേതാക്കളും വളണ്ടിയർമാരുമാണ് ഹാജിമാരെ സ്വീകരിക്കാനെത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിരവധി സ്ത്രീകളും കുട്ടികളും തീർത്ഥാടകരെ വരവേൽക്കാനെത്തിയിരുന്നു. ഹജ്ജ് ടെർമിനൽ മുതൽ ലഭിച്ച മലയാളി വളണ്ടിയർമാരുടെ സേവനം തീർത്ഥാടകരുടെ മനം നിറച്ചു. നെടുന്പാശ്ശേരിയിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 900 മലയാളി ഹാജിമാരാണ് ഇന്നലെ ജിദ്ദ വഴിയെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായശേഷം ഹജ്ജ്‌സേവകർ ഒരുക്കിയ ബസിൽ ഉച്ചയോടെ ഹാജിമാർ മക്കയിലേക്ക് തിരിച്ചു. മക്കയിൽ അസീസിയ കാറ്റഗറിയിൽ കെട്ടിടനന്പർ 270, 267 എന്നിവിടങ്ങളിലാണ് താമസസൗകരൃം ഒരുക്കിയിരുന്നത്.
ആദ്യ സംഘം ഇന്നലെ രാവിലെയാണ് കൊച്ചിയിൽനിന്ന് സൗദിയിലേക്ക് പറന്നത്. മന്ത്രി കെ.ടി ജലീൽ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6.45−നുള്ള വിമാനത്തിൽ 300 പേരാണ് ആദ്യസംഘമായി യാത്രയായത്. ഇതിൽ 139 പുരുഷന്മാരും 161 സ്ത്രീകളുമുണ്ട്. രാവിലെ 11.30−നും വൈകുന്നേരം 5.15−നുമുള്ള വിമാനങ്ങളിലായി 600 പേരും തിരിച്ചു. 11.30−നുള്ള വിമാനത്തിൽ 133 പുരുഷന്മാരും 167 സ്ത്രീകളും പോയപ്പോൾ 5.15−നുള്ള വിമാനത്തിൽ 132 പുരുഷന്മാരും 168 സ്ത്രീകളുമാണ് യാത്രയായത്.
ആദ്യ വിമാനത്തിൽ കോഴിക്കോട്ടുനിന്നും (119) മലപ്പുറത്തുനിന്നുമാണ് (100) കൂടുതൽ തീർത്‍ഥാടകരുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് മുപ്പത്തിനാല് പേരും കണ്ണൂരിൽ നിന്ന് ഇരുപത്തിയഞ്ച്പേരും ആദ്യ വിമാനത്തിൽ യാത്രതിരിച്ചു. രണ്ടാമത്തെ വിമാനത്തിലെ 300 പേരും മൂന്നാമത്തെ വിമാനത്തിൽ 297 പേരും കോഴിക്കോട്ട് നിന്നുതന്നെയുള്ള വരായിരുന്നു.

