കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനിയായ കോറോ ഹെൽത്തിന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇത്രയധികം ആളുകളുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പൂർണ്ണ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പത്താം തീയതി നടക്കുന്ന ചർച്ചയിൽ നിർബന്ധമായും പങ്കടുക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നൽകി. ലേബർ കമ്മീഷണറുടെയും തൊഴിൽ വകുപ്പിന്റെയും ഇടപെടലിനെതിരെ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.
പുതിയ ലേബർ കോഡ് പ്രകാരം അനുനയ ചർച്ചകൾ തീരുന്നതുവരെ ജീവനക്കാർ ജോലിയിൽ തുടരണമെന്ന് തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. എന്നാൽ, സർക്കാരിന്റെ നീക്കം പ്രശ്നപരിഹാരത്തിനായുള്ള സമവായ ശ്രമങ്ങളുടെ ഭാഗമാണെന്ന് കോടതി വിലയിരുത്തി. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ മുൻനിർത്തിത്തന്നെ ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അനുനയ ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി നിർദേശിച്ചു.
അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത് മാനേജ്മെന്റ്. കഴിഞ്ഞദിവസം ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന കർശന നിർദേശമാണ് കമ്പനി നൽകിയത്. ജൂലൈ പത്തുവരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിച്ചതായി മുൻപ് നടന്ന ചർച്ചയിൽ ധാരണയായിരുന്നുവെങ്കിലും കമ്പനി ഇതിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
gjhghjgh

