ആഗോള എണ്ണവിപണിയിൽ വിതരണം വർധിപ്പിക്കാൻ സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു
ശാരിക l അന്തർദേശീയം
റിയാദ്: ആഗോള എണ്ണവിപണിയിൽ വിതരണം വർധിപ്പിക്കാൻ സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ സംയുക്തമായി തീരുമാനിച്ചു. നിലവിലുള്ള സ്വമേധയാലുള്ള ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് മുതൽ പ്രതിദിനം 1.88 ലക്ഷം ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കാനാണ് രാജ്യങ്ങൾ തമ്മിൽ ധാരണയായിരിക്കുന്നത്.
സൗദി അറേബ്യ, റഷ്യ എന്നിവക്ക് പുറമെ ഇറാഖ്, കുവൈത്ത്, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ആഗോള എണ്ണവിപണിയുടെ നിലവിലെ സാഹചര്യങ്ങളും ഭാവി സാധ്യതകളും വിലയിരുത്തുന്നതിനും വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി ഞായറാഴ്ച ചേർന്ന ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. 2023 ഏപ്രിലിൽ പ്രഖ്യാപിച്ച അധിക സ്വമേധയാലുള്ള ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയാണ് ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ വേഗത വരുംദിവസങ്ങളിലെ വിപണിയിലെ ചലനങ്ങൾക്കനുസരിച്ചായിരിക്കുമെന്ന് പങ്കാളിത്ത രാജ്യങ്ങൾ വ്യക്തമാക്കി. വിപണിയിലെ ആവശ്യകത അനുസരിച്ച് ഉൽപ്പാദനം കൂട്ടാനോ, താൽക്കാലികമായി നിർത്താനോ, അല്ലെങ്കിൽ പഴയപടി കുറക്കാനോ ഉള്ള പൂർണമായ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടായിരിക്കും ഈ മാറ്റങ്ങൾ നടപ്പാക്കുക. വിപണി സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നത് തുടരുമെന്നും യോഗം അറിയിച്ചു. ‘ഡിക്ലറേഷൻ ഓഫ് കോപ്പറേഷൻ’ കരാറിനോടും ഉൽപ്പാദന നിയന്ത്രണ തീരുമാനങ്ങളോടും പങ്കെടുത്ത രാജ്യങ്ങൾ പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഒപ്പം, 2024 ജനുവരി മുതൽ രേഖപ്പെടുത്തിയ അധിക ഉൽപ്പാദനത്തിന് കൃത്യമായ നഷ്ടപരിഹാര നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
പുതിയ നീക്കം പങ്കാളിത്ത രാജ്യങ്ങൾക്ക് തങ്ങളുടെ നഷ്ടപരിഹാര പദ്ധതികൾ വേഗത്തിലാക്കാൻ അവസരം നൽകുമെന്നാണ് വിലയിരുത്തൽ. രാജ്യങ്ങളുടെ ഉൽപ്പാദന വ്യവസ്ഥകളും നഷ്ടപരിഹാര പുരോഗതിയും ജോയിന്റ് മിനിസ്റ്റീരിയൽ മോണിറ്ററിങ് കമ്മിറ്റി കൃത്യമായി നിരീക്ഷിക്കും. വിപണി സാഹചര്യങ്ങൾ, ഉൽപ്പാദന വ്യവസ്ഥകളുടെ പാലനം, നഷ്ടപരിഹാര പദ്ധതികൾ എന്നിവ പുനരവലോകനം ചെയ്യുന്നതിനായി ഈ ഏഴ് രാജ്യങ്ങളുടെ അടുത്ത യോഗം ആഗസ്റ്റ് രണ്ടിന് വീണ്ടും ചേരും.
ംു്ിു

