കള്ളാടി ദുരന്തം: നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം ഏഴായി, ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്
ഷീബ വിജയൻ
കോഴിക്കോട്: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. അതിനുശേഷമായിരിക്കും മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലെ സ്വദേശങ്ങളിലേക്ക് അയക്കുകയെന്ന് ഔദ്യോഗിക അധികൃതർ വ്യക്തമാക്കി.
മീനാക്ഷി പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയതെന്നും രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് ലഭിച്ചതെന്നും സ്ഥലത്തുണ്ടായിരുന്ന മന്ത്രി എ.പി. അനിൽ കുമാർ അറിയിച്ചു. നിലവിൽ അപകട പ്രദേശം നാല് സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഒന്നാമത്തെ സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദൗത്യസംഘത്തിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഒന്നും രണ്ടും സോണുകൾ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച പ്രധാനമായും തിരച്ചിൽ പുരോഗമിക്കുന്നത്. മീനാക്ഷി പുഴയുടെ വലതുഭാഗത്തും പുഴയ്ക്കുള്ളിലും ശക്തമായ പരിശോധന നടക്കുന്നുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ പ്രയാസമുണ്ടെങ്കിൽ മാത്രം ഡോക്ടർമാരുടെ നിർദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നും പോസ്റ്റ്മോർട്ടം നടപടികൾ മാത്രം മതിയോ എന്ന് വിദഗ്ധർ പരിശോധിക്കുമെന്നും മന്ത്രി അനിൽ കുമാർ കൂട്ടിച്ചേർത്തു. മണ്ണിനടിയിൽ അധികം താഴെയല്ലാത്ത ഭാഗത്ത്, പൈപ്പുകളുടെയും വാഹനങ്ങളുടെ അവശിഷ്ടങ്ങളുടെയും ഇടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കള്ളാടിയിൽ തിരച്ചിൽ ഇപ്പോൾ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഡാവർ നായകളെ അടക്കം എത്തിച്ചാണ് പരിശോധന. എന്നാൽ ബുധനാഴ്ച രാത്രി മുതൽ തുടരുന്ന ശക്തമായ മഴയും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് കള്ളാടിയിലെ ദുരന്തസ്ഥലം സന്ദർശിക്കും.
dsaadsads

