നിരത്തുകളില്‍ അനുമതിയില്ലാതെ റേസിങ്, വാഹന റാലികള്‍; സൗദിയിൽ വൻ പിഴയുമായി ട്രാഫിക് വിഭാഗം
പ്രദീപ് പുറവങ്കര
സൗദി അറേബ്യയില്‍ അനുമതിയില്ലാതെ പൊതു റോഡുകളില്‍ കാര്‍ റേസിങ് നടത്തുകയോ വാഹന റാലി നടത്തുകയോ ചെയ്യുന്നവര്‍ക്ക് 6,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. നിയമവിരുദ്ധ റേസുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ നടപടി ശക്തമാക്കുന്നതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. നിയമലംഘനത്തിന് 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. അനുമതിയില്ലാത്ത കാര്‍ റേസുകളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതിനായി സൗദിയിലെ വിവിധ നഗരങ്ങളിലെ ട്രാഫിക് വിഭാഗങ്ങള്‍ പ്രത്യേക ഫീല്‍ഡ് സംഘങ്ങളെയും രഹസ്യ പരിശോധനാ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
നിയമലംഘകരെ കണ്ടെത്തിയാല്‍ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. അപകടകരമായ ഡ്രൈവിങ് രീതികള്‍ നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി സൗദി ട്രാഫിക് അധികൃതര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിശോധനകളും നിയമനടപടികളും ശക്തമാക്കിയിട്ടുണ്ട്. കര്‍ശനമായ ട്രാഫിക് നിയന്ത്രണങ്ങളും പരിശോധനാ ക്യാംപയിനുകളും അശ്രദ്ധമായ ഡ്രൈവിങ് കുറയ്ക്കാന്‍ സഹായിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എല്ലാവരും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനയാത്രക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.
dfsdsadsdsd

