ക്യാൻസറിനോട് പോരാടി ഒടുവിൽ വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം
പ്രദീപ് പുറവങ്കര
പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദഗ്ദ്ധ പരിചരണത്തിൽ കഴിഞ്ഞിരുന്ന 'നന്ദു' എന്ന ആൺകടുവയ്ക്ക് ദയാവധം നൽകി. വായയിൽ ബാധിച്ച ക്യാൻസർ രോഗം അതീവ ഗുരുതരമായതിനെ തുടർന്ന് സഹിക്കാനാവാത്ത വേദന അനുഭവിച്ച കടുവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് വേദനയില്ലാത്ത മരണത്തിലേക്ക് നയിച്ചത്.
വർഷങ്ങൾക്ക് മുൻപ് വയനാടൻ വനമേഖലയിൽ നിന്ന് പരിക്കുകളോടെ വനംവകുപ്പ് രക്ഷപ്പെടുത്തി തൃശ്ശൂരിലെത്തിച്ചതായിരുന്നു നന്ദുവിനെ. കുറച്ചുകാലം മുൻപാണ് നന്ദുവിന്റെ വായയ്ക്കുള്ളിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്നത്. തുടർന്ന് വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീവ്ര പരിചരണവും കൃത്യമായ മരുന്നുകളും നൽകി വരികയായിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ രോഗം അതീവ ഗുരുതരമായി വ്രണങ്ങൾ പടർന്ന് കടുവയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്തു. പോഷകാഹാരവും വെള്ളവും ഉള്ളിൽ ചെല്ലാതെ ആരോഗ്യനില തീർത്തും വഷളായതോടെ കടുവ അതികഠിനമായ ശാരീരിക വേദന അനുഭവിക്കുകയായിരുന്നു. രോഗം ഭേദമാക്കാനോ ആരോഗ്യനില പഴയപടിയാക്കാനോ യാതൊരുവിധ സാധ്യതയുമില്ലെന്ന് വിദഗ്ദ്ധ ഡോക്ടർമാർ സമഗ്ര പരിശോധനകൾക്ക് ശേഷം വിലയിരുത്തി. കടുവ അനുഭവിക്കുന്ന തീവ്രമായ വേദനയും ദുരിതവും ഒഴിവാക്കുന്നതിനായി ദയാവധം അനുവദിക്കണമെന്ന് ഡോക്ടർമാർ വനംവകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) കർശന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദയാവധത്തിന് അനുമതി നൽകി ഉത്തരവിറക്കിയത്.
തുടർന്ന് മണ്ണുത്തി കേരള വെറ്ററിനറി സർവകലാശാലയിലെ വിദഗ്ദ്ധ സംഘത്തിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഔദ്യോഗിക പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ച് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു.
cvvdfsdfsdfs

