പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; നാല് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
ഷീബ വിജയൻ
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞമായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെത്തിയ നാല് പശ്ചിമ ബംഗാൾ സ്വദേശികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 35 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം വിംഗ്, ആർപിഎഫ് പാലക്കാട് യൂണിറ്റ്, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുകളുമായി കണ്ട സംഘത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻതോതിലുള്ള കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ആർപിഎഫ് പാലക്കാട് ഇൻസ്പെക്ടർ ഗിരീഷ് സി, എക്സൈസ് ഇൻസ്പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ലഹരിവേട്ട.
cxcdcxdsds

