ജുബൈലിൽ അവശരായി തീരത്തടിഞ്ഞ ആമകൾ സുഖം പ്രാപിച്ച് കടലിലേക്ക് മടങ്ങി
ഷീബ വിജയൻ
ജുബൈൽ: ജുബൈലിൽ അവശരായി തീരത്തടിഞ്ഞ ആമകൾ സുഖം പ്രാപിച്ച് കടലിലേക്ക് മടങ്ങി. ആരോഗ്യപരമായ വെല്ലുവിളികൾ അഭിമുഖീകരിച്ചിരുന്ന രണ്ട് കടലാമകളെയാണ് മാസങ്ങളോളം നീണ്ട ചികിത്സക്കും പുനരധിവാസത്തിനും ശേഷം സമുദ്രത്തിലേക്ക് തന്നെ തിരിച്ചയച്ചത്. സൗദി ദേശീയ വന്യജീവി കേന്ദ്രമായ ജുബൈൽ അബൂ അലി ദ്വീപിലാണ് ചികിത്സയിൽ കഴിഞ്ഞ രണ്ട് കടലാമകളെ ശുശ്രൂഷിച്ചത്. ഒരു ലോഗർഹെഡ് ആമയേയും (കാരറ്റ കാരറ്റ) ഒരു ഗ്രീൻ സീ ആമയേയുമാണ് (ചെലോണിയ മൈദാസ്) അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടത്. അറേബ്യൻ ഗൾഫ് മേഖലയിൽ പുനരധിവാസം കഴിഞ്ഞ കടൽ ജീവികളെ സ്വതന്ത്രമാക്കുന്ന ആദ്യ പദ്ധതിയാണിത്.
അറേബ്യൻ ഉൾക്കടൽ തീരത്ത് രണ്ടു തളർന്ന ആമകളെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് രക്ഷപ്പെടുത്തി വെറ്ററിനറി സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്ക് മാറ്റിയത്. അവിടെ നടത്തിയ പരിശോധനകളിൽ ആമകളിൽ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളും ആന്തരിക ബാക്ടീരിയ ബാധയും ഉണ്ടെന്ന് മനസ്സിലാക്കി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി. പുനരധിവാസ നടപടികളും കൂടി പൂർത്തിയാക്കിയതോടെ ആമകൾ ആരോഗ്യം വീണ്ടെടുത്തു. തുടർന്നാണ് ആമകളെ ലാവണത്തിലേക്ക് തന്നെ തിരിച്ചയക്കാൻ കേന്ദ്രം തീരുമാനിച്ചത്.ലോഗർഹെഡ് ആമയുടെ ശരീരത്തിൽ ആർഗോസ് സാറ്റലൈറ്റ് ട്രാക്കർ ഘടിപ്പിക്കുകയും ചെയ്‌തു. ഇതിലൂടെ ആമയുടെ സഞ്ചാര പാതകളും കുടിയേറ്റ മാതൃകയും നിരീക്ഷിക്കാൻ സാധിക്കും. ഇത് സമുദ്ര ജീവികളുടെ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകും.
dfdxdfxcdfs
