സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

അക്ബർ പൊന്നാനി
ജിദ്ദ: മലയാളി യുവാവ് സൗദിയിൽ വെടിയേറ്റ് മരിച്ചു. കാസർകോട്, ബന്തടുക്ക, കരിവേടകം, എനിയാടി സ്വദേശിയും അസൈനാർ മുഹമ്മദ് - മറിയുമ്മ ദമ്പതികളുടെ മകനുമായ കുംബകോട് മൻസിലിൽ എ എം ബഷീർ (42) ആണ് മരിച്ചത്.
ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
ദക്ഷിണ സൗദിയിലെ ബീഷ നഗരത്തിന് സമീപം റാക്കിയയിൽ ശനിയാഴ്ച രാത്രിയായിരുന്നു പ്രവാസി സമൂഹത്തിൽ നടുക്കമുളവാക്കിയ സംഭവം. താമസസസ്ഥലത്തിന് സമീപം വെച്ച് അക്രമികളുടെ വെടിയേറ്റ് വീണ ബഷീർ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയതായിരുന്നു ആക്രമി സംഘം. വെടിയൊച്ച കേട്ട് ഒന്നിച്ചു താമസിക്കുന്നവർ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. അവർ ഉടൻ ബഷീറിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു.
13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ സംഭവത്തിന് അൽപം മുമ്പ് സമീപത്തെ ഷോപ്പിംൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു. സമീപത്തെ സി സി ടിവിയിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി സൗദി . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബീഷ കിംഗ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംബന്ധിച്ച മരണാനന്തര നിയമനടപടികൾക്കായി ബീഷ കെ എം സി സി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ കർമനിരതരാണ്.
aa