സാഹസിക വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമാകാൻ ഒമാൻ

ഷീബ വിജയൻ
മസ്കത്ത്: സാഹസിക വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമായി മാറാനൊരുങ്ങി ഒമാൻ. രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ സവിശേഷതകളാണ് സുൽത്താനേറ്റിലേക്ക് സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഒമാനിലെ പർവതനിരകൾ, വൈവിധ്യമാർന്ന ഭൂപ്രകൃതി, സമ്പന്നമായ പൈതൃകം എന്നിവ സാഹസിക വിനോദസഞ്ചാരത്തിൽ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നതാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പറയുന്നു. ഹൈക്കിങ്, സിപ്പ് ലൈനിങ് മുതൽ കേവിങ്‍വരെ സന്ദർശകർക്ക് സമ്മാനിക്കുന്നത് വേറിട്ടകാഴ്ചയാണ്. രാജ്യത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും സാഹസിക യത്രികർക്ക് ഹരം പകരുന്നതാണ്. കിഴക്കൻ, പടിഞ്ഞാറൻ അൽ ഹജർ പർവതനിരകൾ, ദോഫാർ, മുസന്ദം തുടങ്ങിയ പ്രദേശങ്ങളുടെ മനോഹാരിതയും ഏവരുടെയും മനംകവരും. ആഗോള സാഹസിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ ആകർഷണം വർധിപ്പിക്കുന്നതിൽ ടൂറിസം ഓഫറുകൾ വൈവിധ്യവത്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ പ്രൊഡക്റ്റ് ഡെവലെപ്മെന്റ് മേധാവി യൂസഫ് ബിൻ റാഷിദ് അൽ ഹറാസി പറഞ്ഞു.
ഒമാന്റെ സാഹസിക ടൂറിസം വികസനം മികച്ച അന്താരാഷ്ട്ര രീതികളിലൂടെയാണ് രൂപപ്പെടുന്നത്. എല്ലാ സാഹസിക പ്രവർത്തനങ്ങൾക്കും ശക്തമായ നിയമപരവും സുരക്ഷാപരവുമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി ആഗോളതലത്തിൽ ഏറ്റവും ഫലപ്രദമായ ഒന്നായി കണക്കാക്കപ്പെടുന്ന ന്യൂസിലൻഡ് മാതൃക മന്ത്രാലയം പഠിച്ചു. യാത്ര സംഘാടകർക്കായി ഇപ്പോൾ ഒരു ലൈസൻസിങ് സംവിധാനം നിലവിലുണ്ട്. സാഹസിക കമ്പനികൾക്കായി ഒരു റിസ്ക്, സുരക്ഷാ ഓഡിറ്റ് സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രതിരോധ മന്ത്രാലയവുമായും ഒമാനി ഗൈഡുകളെ പരിശീലിപ്പിക്കുന്നതിനായി റോയൽ ആർമി ഓഫ് ഒമാന്റെ സാഹസിക പരിശീലന കേന്ദ്രവുമായും മന്ത്രാലയം സഹകരിക്കുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക പ്രഥമശുശ്രൂഷ, പർവത രക്ഷാ പരിപാടികളും നടത്തുന്നുണ്ട്. ഒമാനി ടൂറിസം പ്രഫഷണലുകൾക്കായി എട്ട് കോഴ്സുകൾ ഇതിനകം പൂർത്തിയാക്കി.
XZXCZCXZ