എന്റെ അമ്മ
സപ്ന അനു ബി. ജോർജ്ജ്
എന്നെന്നും തഴുകാനായി, മന്ദമാരുതനായി വർഷങ്ങൾ,
കാറ്റിന്റെ വേഗത്തിൾ, നിമിഷങ്ങളായി ഇനിയെന്നും
ഓർമ്മകൾ മാത്രമായി, മെഴുകുതിരിവെട്ടമായി മാത്രം
പ്രാകാശിക്കുമോ എൻ മുന്നിൽ ഇനിയുള്ള സന്ധ്യകളിൽ!
ക്ഷമയുടെ പ്രതീകം അനുകന്പയുടെ തീർത്ഥം, സ്നേഹത്തിന്റെ പാരാവാരം. കവികളും കവിതകളിലും ലിഖിതങ്ങളിലും എത്ര എഴുതിയാലും തീരാത്ത വിഷയം. ആർക്കും പൂർണ്ണ അർത്ഥം മനസ്സിലാക്കാൻ ഇടം കൊടുത്തിട്ടില്ലാത്ത, ആരും തന്നെ നിർവ്വചനം എഴുതിച്ചേർത്തിട്ടില്ലാത്ത സ്നേഹപർവ്വം ആണ് അമ്മ. എന്റെ മനസ്സിലും ജീവിതത്തിലും ശക്തമായി പ്രകടമായിരുന്ന, എന്നാൽ ഒരു സുഹൃത്തിന്റെ ലാഘവത്തോടെ എന്നും എന്നെ മനസ്സിലാക്കിയിരുന്ന, എന്നും എപ്പോഴും, എനിക്ക് ധൈര്യത്തോടെ ഓർക്കാൻ സാധിക്കുന്ന എന്റെ അമ്മ. ജീവിതത്തിന്റെ എല്ലാ കഥകളുടെ ഓർമ്മകൾക്കിടയിൽ വ്യക്തമായി പ്രകടമാകുന്ന, തെളിഞ്ഞു വരുന്ന ഒരു മുഖം. ഏതൊരു പ്രശനങ്ങളുടെ ഇടയിലും മനസ്സിൽ ഓർക്കുന്പോൾത്തന്നെ പരിഹാരവുമായെത്തുന്ന മനസ്സ്. അതിലും അപ്പുറത്തായി, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങളും ഉത്തരങ്ങളും ക്ഷാമമില്ലാതെ എത്തുന്നു. എന്റെ ചോദ്യങ്ങൾ തീരുന്നതിനു മുന്പ് , മറുചോദ്യങ്ങൾ എത്തുന്നു. അവയിലൂടെ എന്റെ ഉത്തരങ്ങളിലേക്ക് നമ്മളെതന്നെ എത്തിക്കുന്നു. ആ ഉത്തരങ്ങൾ നമ്മുടെ മനസ്സിൽ നിന്നു വരുന്നതായതുകൊണ്ട് നമ്മളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നവയായിരിക്കും എപ്പോഴും. ശാസനകൾക്ക് സ്നേഹത്തിന്റെ തലോടൽ പരിഭവങ്ങൾക്ക് ലാളനയുടെ താരാട്ട്. എന്തിനേറെ ഇല്ലായ്മകൾ പോലും ആഘോഷങ്ങളാക്കുന്ന സ്നേഹം... നമ്മുടെ പല ഏടുകളും എടുത്തു നോക്കുന്പോൾ എല്ലാവരുടെയും ജീവിതത്തിന്റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയുടേതാണ്. കുടുംബനാഥൻ എന്ന അച്ഛന്റെ പ്രതിച്ഛായ ഒരു നിഴൽ മാത്രമാണ്. എന്നിരുന്നാലും അച്ഛൻ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്പോൾ, ആംഗ്യം, കണ്ണ്, ചിരി, ഒരു മുഖഭാവം, മൂളൾ എന്നീ ശാരീരികഭാഷകളാൽ തീരുമാനങ്ങളുടെ അവസാനക്കല്ല് എന്നും അമ്മയിൽ നിന്നു തന്നെയാണ് വരുന്നത്. ഇത് അതീവശ്രദ്ധയോടും, ജാഗ്രതയോടുംകൂടി, കുട്ടികളുടെ യാതൊരു അറിവും ഇല്ലാതെ, എല്ലാ തീരുമാനങ്ങളും അച്ഛൻ ഏടുത്തു എന്നു തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. തനിക്കുവേണ്ടി ഒരു നല്ലവാക്കും നന്ദിയും പ്രതീക്ഷിക്കാതെ, എല്ലാം എല്ലാവർക്കും വേണ്ടി ചെയ്യുന്ന അമ്മ. എവിടെ തെറ്റുപറ്റുന്നു, എവിടെയാണ് പാളിച്ച പറ്റിയത് അല്ലെങ്കിൽ വരാൻ സാദ്ധ്യതയുള്ളത് എന്ന് കാലേകൂട്ടി തീരുമാനിക്കുന്നു. എന്റെ മകൻ, മകൾ ഇന്നത് ചെയ്താൽ അതിന്റെ വരുംവരായ്കകൾ നേരേത്തെ തന്നെ അമ്മയ്ക്കറിയാം. അമ്മയുടെ ശരീരത്തിന്റെ ഭാഗമായ സ്വന്തം മക്കളുടെ കഴിവും, പരിമിതികളും, എത്രടം വരെ അവരുടെ മനസ്സും ശരീരവും ചെന്നെത്തും എന്ന് അതേപടി മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിയുന്നു.
'സ്വന്തം, സ്വാർത്ഥത' എന്നീ രണ്ടുവാക്കുകൾ ജീവിതത്തിൽ നിന്നും, മനസ്സിൽ നിന്നും പ്രവർത്തിയിൽ നിന്നും എടുത്തു കളയുന്നു അമ്മ. പുതിയ ഉടുപ്പും ബുക്കും, വെള്ള നിറത്തിലുള്ള റിബ്ബണും, പച്ച പിനോഫോം യൂണിഫോമുവായി സ്കൂളിന്റെ പടിവാതിലുകൾ അമ്മയുടെ കൈ പിടിച്ചു കയറി. സ്കൂൾ ടീച്ചർ കൂടിയായ അമ്മയുടെ പിച്ചും, ഞുള്ളും എന്റെ സ്കൂൾ ജീവിതവും പഠനവും ഏറെ ലളിതമാക്കി. കൂട്ടുകാരും ദിവസങ്ങളും ഓടി മറഞ്ഞുകൊണ്ടേയിരുന്നു. വളർന്നു വരുന്ന എന്നെ സ്ത്രീത്വത്തിന്റെ കൈപിടിച്ചുയർത്തുന്പോൾ, അമ്മയുടെ തലോടലിന്റെ ചെറുചൂടിൽ ഞാൻ എന്റെ പരിഭ്രാന്തികൾക്ക് കടിഞ്ഞാണിട്ടു.
കൂട്ടുകാരും, സുഹൃത്തുക്കളും എല്ലാം ഒത്തിണങ്ങിയ എന്റെ കോളേജ് ജീവിതത്തിൽ ഒന്നിനും തന്നെ എനിക്ക് അമ്മ തടസ്സം നിന്നില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്, അത് എവിടെ എപ്പോ എങ്ങിനെ എന്ന് പറഞ്ഞുതന്നു. മനസ്സിന്റെ വിലക്കുകൾ തീരുമാനിക്കാനുള്ള പരിധിയും ഉപദേശിച്ചു തന്നു. തീരുമാനം സ്വന്തമായിരിക്കും, അത് തീരുമാനിക്കാനുള്ള മനസിന്റെ പക്വത എന്റെ അമ്മ എന്നെ പഠിപ്പിച്ചു. എന്റെ ആദ്യാനുരാഗങ്ങൾ അമ്മയുടെ ചൂരലിന്റെ ചൂടറിഞ്ഞു. എന്നാൽ ജീവിതത്തിന്റെ അർത്ഥം കോർത്തിണക്കപ്പെടേണ്ട മുഖത്തിന് നേരെ അമ്മ പുഞ്ചിരിച്ചു. ധൈര്യം വാരിക്കോരിത്തന്ന ആ മുഖത്തെ ചിരി എനിക്ക് പിതാവിന്റെ മുന്നിൽ അവതരിപ്പിച്ചനുവാദം വാങ്ങാനുള്ള ധൈര്യം തന്നു.
വീടും വീട്ടുകാരും, സ്വന്തം, ബന്ധം ഇവയ്ക്കെല്ലാം അർത്ഥങ്ങൾ ജീവിതത്തിൽ അവയുടെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ വരുത്താം എന്ന് അമ്മ പഠിപ്പിച്ചു. വാക്കുകളും, പെരുമാറ്റങ്ങളുമായി സ്വയം ക്ഷമയുടെ പാരാവാരമായി അമ്മ. ബന്ധങ്ങളുടെ കെട്ടുറപ്പും, അതിന്റെ ആവശ്യകതയും ഓതിത്തന്നു. “പരസ്പര സ്നേഹമില്ലാതെ ജീവിക്കാൻ, എല്ലാം പൊട്ടിച്ചെറിയാൻ എല്ലാവർക്കും സാധിക്കും, എന്നാൽ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടു പോകാൻ എല്ലാവർക്കും സാധിക്കില്ല. ഞാൻ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ നീ നിന്റെ കുട്ടികൾക്ക് പിന്നീട് പറഞ്ഞു കൊടുക്കുന്പോൾ, ഇന്ന് അമ്മ പറയുന്നത് അന്ന് നീ മനസ്സിലാക്കും.” ഇന്ന് എന്റെ മക്കൾക്ക് ഞാനൊരമ്മയായപ്പോൾ എന്റെ അമ്മയുടെ ക്ഷമയും, അന്നത്തെ എന്റെ അക്ഷമയും ഞാൻ മനസ്സിലാക്കി.
എന്റെ തീരുമാനങ്ങളെയും സ്നേഹത്തെയും മറികടന്ന്, എന്റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു 2002ൽ, ക്യാൻസറിന്റെ പിടിയിൽ അമ്മ വെന്തു വെണ്ണിറായി. നേരത്തെ ഒന്നു തീരുമാനിച്ചുറക്കാത്ത യാത്ര. എന്റെ മനസ്സിന്റെ ധൈര്യം നിന്ന നിൽപ്പിൽ ചോർന്നു, ആരുടെയും സ്വാന്തനങ്ങൾ എന്റെ മനസ്സിന്റെ സങ്കടങ്ങളെ തടഞ്ഞുനിർത്തിയില്ല, ആശ്വസിപ്പിച്ചില്ല... ഒരിക്കലും തിരുച്ചു കിട്ടാത്ത എന്റെ അമ്മയുടെ സ്നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു.
ഒരടിക്കുറിപ്പ്:- ക്യാൻസർ വാരമയി ആഘോഷിക്കുന്ന ഈ വാരത്തിനായി സമർപ്പിക്കുന്നു. 'നമ്മളും അകലെയല്ല' എന്ന ഈ വർഷത്തെ ക്യാൻസർ ദിന സന്ദേശം ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. നര മാറുമെങ്കിൽ, കാലം ചുളിവുകൾ മാറ്റുമെങ്കിൽ, കാലം കൊടിയ ദുഃഖങ്ങൾ മാറ്റുന്നെങ്കിൽ ക്യാൻസറെന്ന കോശങ്ങളുടെ നാശവും നഷ്ടവും മാറുന്നതാണ്. മാറേണ്ടത് നമ്മുടെ ചിന്തകളാണ്. അറിയേണ്ടതിനെ അറിഞ്ഞാൽ രോഗവും വളരുന്നില്ല. അനന്തമായ പ്രകൃതിയുടെ കരുത്തിൽ ഞാൻ ജീവിക്കുന്നു. ആത്മാവിന്റെ അഗ്നി ഞാൻ വഹിക്കുന്നു, ജീവനെയും രോഗ ശമനത്തെയും ഞാൻ വഹിക്കുന്നു”
(ഋഗ്വേദം )