നാലു സീറ്റിൽ വിജയം; രണ്ടിടത്ത് രണ്ടാം സ്ഥാനം; വിലയിരുത്തലുമായി ബി.ജെ.പി
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാല് സീറ്റിൽ വിജയിക്കുമെന്നും രണ്ടു സീറ്റിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും ബി.ജെ.പി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലും പാലക്കാടും പാർട്ടി രണ്ടാമതെത്തുമെന്നും പാർട്ടി വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിഗമനം.
തെരെഞ്ഞെടുപ്പ് സമയത്ത് പലർക്കുമെതിരെ വ്യക്തിഹത്യയുണ്ടായെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര യോഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 20 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് മത്സരിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപി നാല് ലക്ഷം വോട്ടുപിടിച്ച് ഒന്നാം സ്ഥാനത്തെത്തും. സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വോട്ട് ഇരട്ടിയാകുമെന്നുമാണ് വിലയിരുത്തൽ.