ഐ.സി.യു പീഡനക്കേസിൽ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്


കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ ഡോ. കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർകോട്ടിക് സെൽ എ.സി.പി ടി.പി. ജേക്കബ് എന്നിവർ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷണത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.

പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടിയിരുന്നത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഓഫിസിന് മുന്നിൽ സമരം നടത്തുന്ന അതിജീവിതയെ കാണാൻ കമീഷണർ രാജ്പാൽ മീണ തയാറാവാത്തതും തനിച്ച് വന്നാൽ മാത്രമേ കാണുകയുള്ളൂ എന്ന ഉപാധിവെക്കുകയും ചെയ്തതിനെ തുടർന്നാണ് സമരസമിതി മനുഷ്യാവകാശ കമീഷനുകളെ സമീപിച്ചത്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് തേടി വിവരാവകാശം നൽകിയിട്ടും പൊലീസ് ലഭ്യമാക്കിയിരുന്നില്ല. വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പീഡനത്തിനിരയായ തന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി തന്‍റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് നൽകിയ കേസിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിജീവിതയുടെ സമരം. ഇക്കാര്യത്തിൽ ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

article-image

dfdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed