ഓരോ നിമിഷവും പോരാടും'; അറസ്റ്റിൽ പ്രതികരിച്ച് ഹേമന്ത് സോറൻ

ജീവിതത്തിലെ ഓരോ നിമിഷവും പോരാടുകയാണെന്നും എന്നാൽ വിട്ടുവീഴ്ചക്കായി അപേക്ഷിക്കില്ലെന്നും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഭൂമി കുംഭകോണ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു ഇടവേളയാണ്. ജീവിതം ഒരു മഹായുദ്ധമാണ്. ഞാൻ ഓരോ നിമിഷവും പോരാടിയിട്ടുണ്ട്. ഓരോ നിമിഷവും ഞാൻ പോരാടും. പക്ഷേ വിട്ടുവീഴ്ചക്ക് അപേക്ഷിക്കില്ല. ജയ് ഝാർഖണ്ഡ് എന്നവസാനിക്കുന്ന വരികളാണ് ഹേമന്ത് സോറൻ എക്സിലെ പോസ്റ്റിൽ പങ്കുവെച്ചത്.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയും ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയാണെന്ന് ഇന്നലെ ഇ.ഡി വ്യക്തമാക്കിയതോടെയാണ് ഹേമന്ത് സോറൻ ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി രാജി സമർപ്പിച്ചത്. ബുധനാഴ്ച കനത്ത സുരക്ഷയിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി സോറനെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പേ ഹേമന്ത് സോറൻ രാജിവെച്ചിരുന്നു. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
asdadsadsadsdsdsds